
കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായ വാട്ടർ മെട്രോ സർവീസ് തുടങ്ങുന്നതിന് ജെട്ടികളുടെ അഭാം വിലങ്ങ് തടിയാകുന്നു.
നാല് ബോട്ടുകൾ സർവീസിന് റെഡിയായെങ്കിലും ജെട്ടികളുടെ പണി പൂർത്തിയായിട്ടില്ല.
കൊച്ചി കപ്പൽശാലയാണ് അലുമിനിയത്തിന്റെ ഇരട്ടഹള്ളുള്ള 23 കട്ടാമരൻ മോഡൽ ബോട്ടുകൾ നിർമ്മിക്കുന്നത്. ആദ്യബോട്ട് ഫെബ്രുവരിയിൽ കൈമാറിയിരുന്നു. മേയിൽ ലഭിക്കേണ്ടിയിരുന്ന മൂന്നെണ്ണം കൂടി നിർമ്മാണം പൂർത്തിയാക്കി നീറ്റിലിറക്കികഴിഞ്ഞു . എന്നാൽ മെട്രോ അധികൃതർ ഇവ ഏറ്റെടുത്തിട്ടില്ല.
ഇവ കൂടി എത്തിക്കഴിഞ്ഞാൽ കാക്കനാട്, വൈറ്റില, വൈപ്പിൻ. ഹൈക്കോർട്ട് ടെർമിനലുകളെ ബന്ധിപ്പിച്ച് സർക്കുലറായി ഓടിക്കാനാണ് പദ്ധതി. പക്ഷേ വൈപ്പിൻ, ഹൈക്കോർട്ട് ടെർമിനൽ പണി ഇഴയുകയാണ്. വരുന്ന രണ്ട്, മൂന്ന് മാസത്തിനുള്ളിൽ പണി പൂർത്തിയാകുന്ന യാതൊരു ലക്ഷണവുമില്ല. പതിനഞ്ചോളം ബോട്ട് ജീവനക്കാരെ മാസങ്ങൾക്ക് മുമ്പേ നിയമിച്ച് ശമ്പളം കൊടുക്കുന്നുണ്ട്.
ബോട്ടിൽ ഒരു ബോട്ട് മാസ്റ്ററും രണ്ട് അസി. മാസ്റ്റർമാരുമാണുളളത്. അതേസമയം, 23 ബോട്ടുകളിൽ 19 എണ്ണത്തിന്റെ ബോട്ടുകളുടെ അലുമിനിയം ഹൾ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ കർണാടകയിലെ ഡോക്കിലാണ് നിർമ്മിക്കുന്നത്. ഇതും അവസാനഘട്ടത്തിലാണ്. ശേഷം ഇവ കൊച്ചി ഷിപ്പ്‌യാർഡിൽ കൊണ്ടുവന്ന് മുകൾ ഭാഗവും എൻജിനും മറ്റും ഘടിപ്പിക്കും.
ആകെ 38 ടെർമിനലുകൾ
പൂർത്തിയായത് കാക്കനാട്, വൈറ്റില, ഏലൂർ ടെർമിനലുകൾ
വൈറ്റിലയിലെ കൺട്രോൾ സെന്ററിൽ ബോട്ടുകളെ നിയന്ത്രിക്കും
ബോട്ടിന്റെ പ്രത്യേകതകൾ • സീറ്റുകൾ 50 • വഹിക്കാവുന്ന യാത്രക്കാർ 100 • ജീവനക്കാർ : 3 • ഒരുബോട്ടിന്റെ വില : 7.6 കോടി • ഓരോ മണിക്കൂറിലും ചാർജ് ചെയ്യണം. ചാർജിംഗിന് 10-15 മിനിറ്റുമതി. • വൈറ്റില ടെർമിനലിൽ ചാർജിംഗ് സ്റ്റേഷൻ. സുരക്ഷിതം • യാത്രികർ ഒരു വശത്തേക്ക് മാറിയാലും ബോട്ട് മറിയില്ല. സഞ്ചരിക്കുമ്പോൾ ഓളം തീരെ കുറവ് • ടെർമിനലിൽ പൊങ്ങിക്കിടക്കുന്ന പ്ളാറ്റ്ഫോമിലാണ് ബോട്ട് അടുക്കുക. • വേലിയേറ്റവും ഇറക്കവും ബാധിക്കില്ല. • ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും ഓടുന്ന ഹൈബ്രിഡ് മോഡൽ ആകെ 78 ബോട്ടുകൾ വാട്ടർ മെട്രോ പൂർണ തോതിലാകുമ്പോൾ 23 വലിയ ബോട്ടുകളും 55 ചെറിയ ബോട്ടുകളുമുണ്ടാകും. ചെറിയ ബോട്ടുകളിൽ 50 പേർക്കാണ് കപ്പാസിറ്റി.