കൊച്ചി: ലക്ഷദ്വീപിലെ രോഗികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കേരളത്തിലെത്തിക്കാൻ എയർ ആംബുലൻസ് അനുവദിക്കാത്തതിൽ വ്യാപകപരാതി. കാലാവസ്ഥ പ്രതികൂലമാണെന്നതിന്റെ പേരിലാണ് എയർ ആംബുലൻസ് നിഷേധിക്കുന്നതെന്നാണ് ആരോപണം. അഗത്തിയിലെ രാജീവ് ഗാന്ധി സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലുള്ള സൈനബ (90), ഹൃദയാഘാതംവന്ന് തീവ്രപരിചരണ വിഭാഗത്തിലുള്ള പൂക്കോയ (37) എന്നിവരെയാണ് അടിയന്തരമായി കേരളത്തിലേക്ക് കൊണ്ടുപോകേണ്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് സൈനബയ്ക്ക് ഹെലികോപ്ടർ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും വൈകിട്ടുവരെ ലഭിച്ചില്ല. സൈനബയെ കപ്പലിൽ കൊച്ചിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. പൂക്കോയയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.