കോലഞ്ചേരി: കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ മടങ്ങിയെത്തിയ പ്ലാസ്റ്റിക് കാരിബാഗുകൾ നിരോധനം കടുപ്പിക്കുമ്പോഴും കടകളിൽ സുലഭം. വ്യാപാരികളും വഴിയോരക്കച്ചവടക്കാരുമെല്ലാം പ്ലാസ്റ്റിക് കാരിബാഗുകൾ യഥേഷ്ടം ഉപയോഗിക്കുന്നത് തുടരുന്നു.

കോവിഡ് കാലത്ത്ആരോഗ്യവകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വേണ്ട രീതിയിൽ ശ്രദ്ധിക്കാൻ കഴിയാതെ വന്നതോടെയാണ് 2020ൽ കാര്യക്ഷമമായി നടപ്പാക്കിത്തുടങ്ങിയ പ്ലാസ്റ്റിക് നിരോധനം കാ​റ്റിൽപ്പറന്നത്. ഈ മാസം മുതൽ പ്ലാസ്റ്റിക് ഉപയോഗം തടയുമെന്ന് തദ്ദേശ സ്ഥാപനങ്ങളുടെ കർശന ഉത്തരവുണ്ടായെങ്കിലും ഫലവത്തായില്ല.

വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ മിക്കയിടങ്ങളിലും വില്പനക്കാർ സാധനങ്ങൾ നൽകുന്നത് നിരോധിച്ച പ്ലാസ്റ്റിക് കവറുകളിലാണ്. പച്ചക്കറി, പലവ്യഞ്ജനക്കടകളിലും നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ സുലഭം.

പരിശോധനയില്ല, പ്ലാസ്റ്റിക് ബാഗുകൾ ആവോളം

തുടക്കത്തിൽ ഒട്ടേറെ കടകളിൽ നിന്ന് ടൺ കണക്കിന് പ്ലാസ്റ്റിക് ബാഗുകൾ പിടിച്ചെടുത്തിരുന്നു. കടകളിൽ കൃത്യമായ പരിശോധനയും നടത്തിയിരുന്നു. നിരോധനം സംബന്ധിച്ച മുന്നറിയിപ്പുകൾ പുറത്തിറക്കുന്നതല്ലാതെ നിലവിൽ പരിശോധന നടക്കുന്നില്ല. മത്സ്യക്കച്ചവടക്കാർ പഴയരീതിയിൽ തേക്കിലകളും പേപ്പറും മ​റ്റും മീൻ പൊതിഞ്ഞുനൽകാൻ ഉപയോഗിച്ച് തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. അധികൃതർ മൂന്ന് വർഷമായി കൊവിഡ് നിയന്ത്രണത്തിലേക്ക് ശ്രദ്ധ പതിപ്പിച്ചതോടെ കച്ചവടക്കാർ പ്ലാസ്റ്റിക് കാരിബാഗ് വീണ്ടും കൈയിലെടുത്തു.

കർശന നിരോധനം; പക്ഷേ...

2020 ജനുവരി ഒന്ന് മുതലാണ് ഒ​റ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം കർശനമായി നടപ്പായത്. നിരോധിത ഉത്പന്നങ്ങൾ സൂക്ഷിക്കുകയോ നിർമ്മിക്കുകയോ വില്പന നടത്തുകയോ ചെയ്താൽ 10,000രൂപ പിഴ ഈടാക്കും. ആവർത്തിച്ചാൽ 25,000 രൂപയും മൂന്നാംവട്ടം പിടിക്കപ്പെട്ടാൽ 50,000 രൂപയും ഈടാക്കും. അതോടെ തുണിസഞ്ചികൾ ധാരാളം വിപണിയിൽ ഇറങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ തലത്തിലും തുണിസഞ്ചികൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുപോലെ മീൻ വാങ്ങാൻ ജനങ്ങൾ സ്വന്തമായി തുണി സഞ്ചിയോ പാത്രങ്ങളോ ഒക്കെ കൊണ്ടുവരുന്ന രീതിക്കും തുടക്കമായിരുന്നു. പക്ഷേ, അതെല്ലാമിപ്പോൾ മറന്നുതുടങ്ങിയിരിക്കുന്നു. നിരോധനം കർശനമായി നടപ്പാക്കും എന്ന് പറയുമ്പോഴും വിരലിലെണ്ണാവുന്ന പരിശോധനകൾ നടത്തി ചടങ്ങ് തീർക്കുകയാണ് ബന്ധപ്പെട്ട വകുപ്പുകൾ.