കോലഞ്ചേരി: മൊബൈൽ ബാങ്കിംഗിന്റെ യുഗമാണ്. പക്ഷേ കൂടുതൽ ജാഗ്രത പുലർത്തണം. ക്ലിക്കൊന്ന് മാറിയാൽത്തന്നെ പണം നഷ്ടപ്പെട്ടേക്കും. ഇത് പരിഹരിക്കാൻ പലവിധ സുരക്ഷാ സംവിധാനം ബാങ്കുകളും മൊബൈൽനിർമ്മാതാക്കളുമടക്കം നൽകുന്നുണ്ട്. എങ്കിലും ഓൺലൈൻ പണം തട്ടലിന് യാതൊരു കുറവുമില്ല. എന്നാൽ നാല് മെസേജുകളെക്കുറിച്ച് അറിഞ്ഞിരുന്നാൽ തട്ടിപ്പ് സംഘങ്ങളുടെ കൈകളിൽ നിന്ന് കുറച്ചെങ്കിലും രക്ഷപ്പെടാം.

 വീഴരുത് കെ.വൈ.സിയിൽ

സൂക്ഷിക്കേണ്ട ആദ്യത്തെ മെസേജ് കെ.വൈ.സിയുമായി ബന്ധപ്പെട്ടതാണ്. ഔദ്യോഗികമായി ബാങ്കിൽനിന്ന് കെ.വൈ.സി അപ്‌ഡേ​റ്റ് ചെയ്യാനും കെ.വൈ.സി അപ്‌ഡേ​റ്റ് ചെയ്തിട്ടില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് റദ്ദ് ചെയ്യുമെന്നും മെസേജിലൂടെ നിർദേശം നൽകാറുണ്ട്. ഇതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്.

ബാങ്കുകൾ രണ്ടുവർഷം കൂടുമ്പോൾ അവരുടെ ഉപഭോക്താക്കളോട് കെ.വൈ.സി അപ്‌ഡേ​റ്റ് ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. ഇത്തരത്തിൽ കെ.വൈ.സി അപ്‌ഡേ​റ്റ് ചെയ്യാൻ സഹായിക്കാമെന്ന തരത്തിൽ മെസേജ് അയച്ചാണ് ഇത്തരം സംഘങ്ങളുടെ തട്ടിപ്പ്. കെ.വൈ.സി അപ്‌ഡേ​റ്റ് ചെയ്തതിനാൽ 2000രൂപ കാഷ് ബാക്ക് ലഭിച്ചിട്ടുണ്ടെന്നും താഴെയുള്ള ഈ ലിങ്കിൽ ക്ലിക്ക്ചെയ്താൽ ഈ തുക ലഭിക്കുമെന്നതടക്കം നീളുന്നു വിദ്യകൾ. ബാങ്കുകളിൽ നേരിട്ട് ചെന്നാണ് കെ.വി.സി അപ്‌ഡേ​റ്റ് ചെയ്യേണ്ടത്.

 കുടുക്കും ഐ.ടി റീഫണ്ട്

രണ്ടാമത്തെ അടവാണ് ഐ.ടി റീഫണ്ട് സഹായം. അധികമായി ബാങ്കുവഴി സാമ്പത്തിക ഇടപാട് നടത്തുന്ന (ഇൻകംടാക്‌സ് അടക്കുന്ന) ആളുകളെയാണ് ഐ.ടി റീഫണ്ട് ചെയ്യാൻ സഹായിക്കാമെന്ന തരത്തിലുള്ള മെസേജുകൾ അയച്ച് വീഴ്ത്തുന്നത്. ഇത്തരം മെസേജുകൾ ഒഴിവാക്കുകയും സംശയനിവാരണത്തിന് അതാത് ബാങ്കുകളുമായി ആശയവിനിമയം നടത്തുകയും ചെയ്യണം.

 കെണിയായി ബമ്പർ സമ്മാനം

ആകർഷകമായ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചെത്തുന്ന മെസേജുകൾ കിട്ടാത്തവർ ആരുംതന്നെ ഉണ്ടാകില്ല. അഞ്ചുലക്ഷംമുതൽ മുകളിലേക്കാണ് സമ്മാനത്തുക. ഇത്തരം മെസേജുകളുടെ താഴെ ഒരു ലിങ്കും ഉണ്ടായിരിക്കും. ഇതിൽ ക്ലിക്ക്ചെയ്താൽ സമ്മാനം ലഭിക്കുമെന്നതാണ് ഉള്ളടക്കം. എന്നൽ ബാങ്കുകൾ പറയുന്നത് രാജ്യത്തെ ഒരുപൗരനും ഏതൊരുബാങ്കും സൗജന്യമായി ഒരുപൈസപോലും നൽകുന്നില്ലെന്നാണ്. അതിനാൽ വരുന്ന ഇത്തരംസന്ദേശങ്ങൾ തികച്ചും തട്ടിപ്പാണ്. ഇത്തരം മെസേജുകൾക്ക് പിന്നാലെ പോവുകയാണെങ്കിൽ തീർച്ചയായും നിരാശയായിരിക്കും ഫലം.

 കെ.എസ്.ഇ.ബി ബില്ലിലും തട്ടിപ്പ്

കറന്റ് ബില്ല് അടച്ചിട്ടില്ല, കണക്ഷൻ ഇന്ന് രാത്രി കട്ടുചെയ്യുമെന്ന് കാണിച്ച് മെസേജ് അയക്കും. ലിങ്കിൽ ക്ളിക്ക്ചെയ്താൽ പുന:സ്ഥാപിക്കും എന്നാകും ഓഫർ. എന്നാൽ ക്ളിക്ക്ചെയ്തുപോയാൽ മൊബൈലിലെ മുഴുവൻ വിവരങ്ങളും ഹാക്ക് ചെയ്യുന്നതാണ് രീതി.