bird-on-cockpit

കൊച്ചി: എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ബഹ്റെെൻ - കൊച്ചി ഫ്ളൈറ്റ് 37,000 അടി ഉയരത്തിൽ പറക്കവേ കോക്ക്പിറ്റിൽ കിളിയെ കണ്ടെത്തി. വെള്ളിയാഴ്ചയുണ്ടായ സംഭവത്തെക്കുറിച്ച് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അന്വേഷിക്കുന്നുണ്ട്. വിമാനം നെടുമ്പാശേരിയിൽ എത്തിയപ്പോൾ ടെക്നീഷ്യന്മാർ കിളിയെ പിടികൂടി പറത്തിവിടുകയായിരുന്നു.

കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് പോയ ബോയിംഗ് 737 എെ.എക്സ് 474 വിമാനത്തിന്റെ മടക്കയാത്രയിലാണ് സംഭവം. ബഹ്റൈൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയരും മുമ്പേ ഫ്ളൈറ്റ് ഡെക്ക് പരിശോധനയ്ക്ക് കയറിയ എൻജിനിയർ കോക്ക്പിറ്റിൽ കുരുവിയെ കണ്ടിരുന്നു. പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തനിയെ പറന്നു പോകാനായി ഫ്ളൈറ്റ് ഡെക്കിലെ ജനാല തുറന്നുകൊടുത്തിട്ട് എൻജിനിയർ പുറത്തേക്ക് പോയി. ഡ്യൂട്ടി മാറിക്കയറുന്ന പുതിയ പൈലറ്റുമാരെയും ജീവനക്കാരെയും കാത്തുകിടക്കുകയായിരുന്നു ഈ സമയം വിമാനം. പത്ത് മിനിറ്റ് കഴിഞ്ഞ് എൻജിനിയർ മടങ്ങിയെത്തിയപ്പോഴേക്കും കുരുവി അപ്രത്യക്ഷമായിരുന്നു. വൈകാതെ വിമാനം കൊച്ചിയിലേക്ക് യാത്ര തുടങ്ങി. 37,000 അടി ഉയരത്തിൽ പറക്കവേ കുരുവി വീണ്ടും കോക്ക്പിറ്റിൽ പ്രത്യക്ഷപ്പെട്ടു. ഗ്ളൗവ് കമ്പാർട്ട്മെന്റിന് സമീപം സമാധാനപൂർവം 'വിശ്രമിക്കുക'യായിരുന്നു കുരുവി. കൊച്ചിയിൽ ഇറങ്ങിയ ശേഷം ടെക്നീഷ്യന്മാർ അകത്ത് കയറി പിടികൂടി പുറത്തെത്തിച്ച് പറത്തിവിട്ടു.