കോലഞ്ചേരി: മൂവാറ്റുപുഴ-കാക്കനാട് റോഡ് നാലുവരിപ്പാതയായി ഉയർത്തുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഹൈറേഞ്ചിൽ നിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേയ്ക്കുള്ള റോഡ് കിഴക്കമ്പലത്ത് തങ്കളം-കാക്കനാട് നാലുവരിപ്പാതയുമായി ബന്ധിപ്പിച്ച് നിർമ്മാണം പൂർത്തീകരിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നായിരുന്നു ശ്രീനിജിൻ സബ് മിഷനിലൂടെ ആവശ്യപ്പെട്ടത്.
മൂവാറ്റുപുഴ-കാക്കനാട് പാത നാലുവരിയാക്കുന്നതിന് കിഫ്ബി പദ്ധതിയിൽപ്പെടുത്തി നൽകിയ ഭരണാനുമതി രണ്ട് വർഷത്തേക്കുകൂടി പുതുക്കിയതായി മന്ത്രി റിയാസ് അറിയിച്ചു. കെ. ആർ.എഫ്.ബി – പി.എം.യു വിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. വനംവകുപ്പിന്റെ ഭൂമിയിലൂടെയും ഈ റോഡ് കടന്നുപോകുന്നുണ്ട്. വീട്ടൂർ ടിംബർ ഡിപ്പോ ഉൾപ്പെടുന്ന വനഭൂമിയിൽ ലെവൽസ് എടുക്കുന്നതിന് സർവേ നടത്താൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് കത്ത് നൽകി. വനം വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് അംഗീകരിച്ച അലൈൻമെന്റും ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടും കൈമാറിയിട്ടുണ്ട്. വനം വകുപ്പിൽ നിന്ന് അനുമതി ലഭിച്ചാൽ വനഭൂമിയിലെ ലെവൽസ് ഇൻവെസ്റ്റിഗേഷൻ വിഭാഗം തയാറാക്കും. അതിനുശേഷം ഡിസൈൻ വിഭാഗത്തിന് വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കി നൽകുമെന്നും ഇതെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.പാത പൂർത്തിയായാൽ മൂവാറ്റുപുഴ നിന്ന് ചുരുങ്ങിയ സമത്തിനുള്ളിൽ വാഹനത്തിരക്കിൽപ്പെടാതെ എറണാകുളം നഗരത്തിൽ എത്താനാകും.