കൊച്ചി: മതിയായ ലൈസൻസോ രേഖകളോ ഇല്ലെന്ന് കണ്ടെത്തി നഗരത്തിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട തെരുവുകച്ചവടക്കാർ വീണ്ടുമെത്തുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഒഴിപ്പിക്കപ്പെട്ട വഴിയോരക്കച്ചവടക്കാർ വീണ്ടും നഗരത്തിൽ കച്ചവടം നടത്തുന്നുണ്ടെന്ന് അമിക്കസ്‌ക്യൂറിമാർ അറിയിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുടെ നിർദ്ദേശം. കൊച്ചി നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികളിലാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
വഴിയോരക്കച്ചവടങ്ങൾ നിരീക്ഷിക്കാൻ ചുമതലയുള്ള മോണിട്ടറിംഗ് കമ്മിറ്റിയുടെ ഒഴിപ്പിക്കൽ നടപടിക്കുശേഷം വീണ്ടും അനധികൃത കച്ചവടവുമായി ആരെങ്കിലും എത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ വാർഡുതലത്തിലെ ജാഗ്രതാ സമിതികൾക്ക് നിർദ്ദേശം നൽകണം. അനധികൃത കച്ചവടം നടത്തുന്നുണ്ടെങ്കിൽ ജാഗ്രതാ സമിതികൾ മോണിട്ടറിംഗ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകണം. വിവരം ലഭിച്ചാൽ മോണിട്ടറിംഗ് കമ്മിറ്റിക്ക് നടപടിയെടുക്കാനാകുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
അർഹത 2,496 പേർക്ക്
വഴിയോരക്കച്ചവട സംരക്ഷണ നിയന്ത്രണ നിയമപ്രകാരമുള്ള ബൈലോ അന്തിമമാക്കിയെന്നും മൂന്നു ദിവസത്തിനകം തദ്ദേശ ഭരണ വകുപ്പിന്റെ അംഗീകാരത്തിന് നൽകുമെന്നും കഴിഞ്ഞ ദിവസം ഹർജികൾ പരിഗണിക്കവെ കൊച്ചി നഗരസഭയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. ജൂലായ് 21 വരെയുള്ള കണക്കനുസരിച്ച് വഴിയോരക്കച്ചവടത്തിനുള്ള ലൈസൻസ് ലഭിക്കാൻ അർഹതയുണ്ടെന്ന് കണ്ടെത്തിയവരിൽ 2,496 പേർക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ലൈസൻസിന് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയവരിൽ 667 പേർ ഇനിയും അവശ്യമായ സർട്ടിഫിക്കറ്റുകളോ രേഖകളോ ഹാജരാക്കിയിട്ടില്ല. ഇവരുടെ പേരു വിവരങ്ങൾ നഗരസഭയുടെ വെബ്സൈറ്റിലും നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വഴിയോരക്കച്ചവടത്തിന് അർഹതയുള്ളവരുടെ പട്ടികയിൽ നിന്ന് ഇവരുടെ പേരുകൾ നീക്കം ചെയ്യാൻ നടപടി തുടങ്ങിയെന്നും നഗരസഭ വിശദീകരിച്ചു.
ലൈസൻസ് നിരസിച്ചവരിൽ 35 പേരുടെ അപ്പീലുകൾ ജൂലായ് 19ന് പരിഗണിച്ചു. ഹാജരായ 30 പേരുടെ അപ്പീലുകളിൽ ഉത്തരവിറക്കിയെന്നും നഗരസഭ വ്യക്തമാക്കി. 150 അപ്പീലുകൾ ജൂലായ് 27ന് പരിഗണിക്കും. ലൈസൻസിനായി പുതുതായി അപേക്ഷ നൽകിയ 35 പേരുടെ കാര്യത്തിൽ ജൂലായ് 27നു ചേരുന്ന ടൗൺ വെൻഡിംഗ് കമ്മിറ്റി യോഗം തീരുമാനമെടുക്കുമെന്നും നഗരസഭ ഹൈക്കോടതിയിൽ അറിയിച്ചു.