swapna-and-saritha

കൊച്ചി: സ്വർണക്കടത്തു കേസിൽ സ്വപ്‌ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ സരിത എസ്. നായർക്ക് എന്താണ് അവകാശമെന്ന് ഹൈക്കോടതി. രഹസ്യമൊഴിയുടെ പകർപ്പ് തേടി സരിത നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ചോദ്യം. കേസിൽ കക്ഷിയല്ലാത്തതും കേസുമായി ബന്ധമില്ലാത്തതുമായ ഒരാൾക്ക് എങ്ങനെയാണ് രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ കഴിയുകയെന്ന് സിംഗിൾബെഞ്ച് ചോദിച്ചു. സ്വപ്‌നയുടെ മൊഴിയിൽ സരിതയെക്കുറിച്ച് പരാമർശങ്ങളുണ്ടെന്ന് മാദ്ധ്യമ റിപ്പോർട്ടുകളുണ്ടെന്നും ഇതറിയാനാണ് പകർപ്പ് ആവശ്യപ്പെടുന്നതെന്നും സരിതയുടെ അഭിഭാഷകൻ വിശദീകരിച്ചു.

കോടതിയിൽ നൽകിയ രഹസ്യമൊഴി അന്വേഷണ ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനല്ലാതെ മറ്റാർക്കും നൽകാനാവില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ വ്യക്തമാക്കിയിരുന്നു. രഹസ്യമൊഴി കോടതി ഫയലിൽ സ്വീകരിച്ചു തീരുമാനമെടുത്തശേഷമേ പൊതുരേഖയാകൂവെന്നും വിശദീകരിച്ചിരുന്നു.

കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാൻ ഇ.ഡിയോടു നിർദ്ദേശിച്ച സിംഗിൾബെഞ്ച് ഹർജി ഉത്തരവിനായി മാറ്റി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ജൂൺ ആറ്, ഏഴ് തീയതികളിലാണ് സ്വപ്ന ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയത്. ഇതിന്റെ പകർപ്പിനായി സരിത നൽകിയ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു.