കോലഞ്ചേരി: ചൂണ്ടി രാമമംഗലം റോഡ് നിർമ്മാണം അതിവേഗം പൂർത്തിയാക്കും. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
നേരത്തെ കുടിവെള്ള പൈപ്പിടാനായി കുഴിച്ച റോഡിൽ മഴ തുടങ്ങിയതോടെ ദുരിതമേറിയിരുന്നു. റോഡിനായി 7.28 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനത്തിന് ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ ജലജീവൻ മിഷന്റെ ഭാഗമായ പൈപ്പിടൽ പൂർത്തിയാക്കാനുള്ളതിനാൽ റോഡ് നിമ്മാണം അനിശ്ചിതമായി നീളുകയായിരുന്നു.
റോഡ് തകർന്നതോടെ പാമ്പാക്കുട, രാമമംഗലം, പൂതൃക്ക പഞ്ചായത്തിലെ ജനങ്ങൾ ഏറെ കഷ്ടപ്പാടിലായിരുന്നു. സ്‌കൂൾ തുറന്നതോടെ കുട്ടികളും ദുരിതത്തിലായി. റോഡിൽ മണ്ണും ചളിയും കാരണം ഇരുചക്രവാഹനങ്ങൾ തെന്നി മറിയുന്നത് പതിവ് കാഴ്ചയായിരുന്നു. ഓടകൾ മിക്കഭാഗത്തും അടഞ്ഞതിനാൽ വെള്ളക്കെട്ടും രൂക്ഷമാണ്. ഇതേ തുടർന്ന് സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ പെടുത്തി റോഡ് പുനർനിർമ്മാണത്തിന് അനുമതി നൽകുകയായിരുന്നു. എന്നാൽ നിർമ്മാണം തുടങ്ങാൻ വൈകിയതോടെയാണ് എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, എൽ.ഡി.എഫ് ജില്ല കൺവീനർ ജോർജ് ഇടപ്പരത്തി പഞ്ചായത്ത് അംഗങ്ങളായ ബിജു കെ. ജോർജ്, ടി.വി. രാജൻ, നിഷ സജീവ്, ശോഭന സലീപൻ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജമ്മ രാജൻ, പി.എസ്. ഷൈജ, വാട്ടർ അതോറിറ്റി കൊച്ചി പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എസ്. രാജേഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജെ. മനോജ്, ഇ.ഇ സിന്ധു സി. നായർ, പൊതുമരാമത്ത് വിഭാഗം ഇ.ഇ ഷിജി കരുണാകരൻ, അസിസ്റ്റന്റ് ഇ.ഇ ഇ.കെ. ദേവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
..........................................
നാലായി തിരിച്ച് നിർമ്മാണം പൂർത്തിയാക്കും
മീമ്പാറ വരെയുള്ള റോഡ് നാലായി തിരിച്ച് നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം സെപ്തംബർ 30നകം ജലജീവൻ മിഷന്റെ ഭാഗമായുള്ള പണികൾ തുടങ്ങും. വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ പൂർത്തിയാകുന്ന ഭാഗങ്ങളിൽ കാന നിർമ്മാണം, റോഡിന്റെ ടാറിംഗിനുള്ള മുമ്പുള്ള നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കും. ഇതിന് മുന്നോടിയായി പൊതുമരാമത്ത്, വാട്ടർ അതോറിട്ടി വകുപ്പുകളുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധനയും ഇന്നലെ പൂർത്തിയാക്കി.
.....................................
റോഡിനായി 7.28 കോടി രൂപയുടെ
നിർമ്മാണ പ്രവർത്തനത്തിന് ടെൻഡറായി