തൃപ്പൂണിത്തുറ: തെരുവുനായ ഭീതിയിൽ തൃപ്പൂണിത്തുറ നഗരം. വ്യാഴാഴ്ച അഞ്ച് പേർക്ക് തെരുവുനായ കടിയേറ്റതിന് പിന്നാലെ തെക്കുംഭാഗം കളരിക്ക തറയിൽ വിശ്വംഭരന്റെ 160 മുട്ടത്താറാവുകളെ തെരുവുനായക്കൂട്ടം കൊന്നു.

ഒരുമാസം മുമ്പ് കുട്ടനാട് കരുവാറ്റയിൽ നിന്ന് ഒന്നിന് 300 രൂപ വച്ച് വാങ്ങിയ ഒരു മാസത്തോളം വളർച്ചയെത്തിയ താറാവുകളെയാണ് നായകൾ വല കടിച്ചുകീറി കൂട്ടിൽ കയറി കൊന്നത്. രാത്രി 2 മണിക്ക് ശബ്ദം കേട്ട് നോക്കിയപ്പോഴേക്കും നായകൾ ഓടി മറഞ്ഞു. ഭൂരിഭാഗം താറാവുകളും ചത്തത് നായകളുടെയും മറ്റു താറാവുകളുടെയും ചവിട്ടേറ്റും മറ്റുമാണ്.

കഴിഞ്ഞ കൊല്ലം കർഷക ദിനത്തിൽ നഗരസഭയുടെ സമ്മിശ്ര കർഷക പുരസ്കാരം ലഭിച്ചയാളാണ് തൃപ്പുണിത്തുറ ക്ഷീര വ്യവസായ സംഘം പ്രസിഡന്റു കൂടിയായ വിശ്വംഭരൻ.

വ്യാഴാഴ്ച വൈകിട്ട് വടക്കേകോട്ട ഭാഗത്തായിരുന്നു നായ ആക്രമണം. കടിയേറ്റ അഞ്ച് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
അറവുശാലയിൽ നിന്നുള്ള മാലിന്യങ്ങളും മറ്റും സുഭിക്ഷമായി ലഭിക്കുന്നതാണ് തൃപ്പൂണിത്തുറയിൽ നായകൾ പെറ്റുപെരുകാൻ കാരണം. തെരുവുനായകളെ നിയന്ത്രിക്കേണ്ട നഗരസഭയാകട്ടെ ഇക്കാര്യത്തിൽ നിസംഗത പുലർത്തുകയാണ്. അതേസമയം,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പേവിഷ പ്രതിരോധ വാക്സിൻ സ്റ്റോക്കുണ്ടെന്ന് അധികൃതർ അറിയിച്ചു. ആദ്യ ഡോസ് കാഷ്വാലിറ്റിയിലും തുടർന്നുള്ളത് ഐ.പി വിഭാഗത്തിലുമാണ് നൽകുന്നതെന്നും അധികൃതർ പറ‌ഞ്ഞു.