ആലുവ: നഗരത്തിൽ ഫ്രണ്ട്ഷിപ്പ് ലൈന് സമീപം പെരിയാർവാലി കനൽ റോഡിൽ സംരക്ഷണഭിത്തി വേണമെന്ന നാട്ടുകാരുടെ ആവശ്യം രണ്ടുദശാബ്ദം പിന്നിട്ടിട്ടും നടപ്പായില്ല. ആലുവ നഗരസഭയുടെ 19 -ാം വാർഡിൽപ്പെട്ട പെരിയാർവാലി കനാലാണ് കാൽനട, വാഹനയാത്രികർക്ക് ഭീഷണിയാകുന്നത്.
പറവൂർ ഭാഗത്തേക്ക് കാർഷികാവശ്യത്തിന് വെള്ളം കൊണ്ടുപോകുന്ന മെയിൻ കനാലാണിത്. അപകടങ്ങൾ തുടർക്കഥയാകുന്ന ഭാഗത്ത് കനാലിന് 25 അടിയോളം ആഴമുണ്ട്. നഗരസഭയിൽ കനാൽ കടന്നുപോകുന്ന മറ്റ് വാർഡുകളിൽ അപകടങ്ങൾ ഒഴിവാക്കാൻ ഇറിഗേഷൻ വകുപ്പും നഗരസഭയും ചേർന്ന് ഇരുമ്പ് വേലികൾ സ്ഥാപിച്ചിട്ടുണ്ട്. 19 -ാം വാർഡിൽ മാത്രം ഇത്തരം സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് തേടിയെത്തുന്നവർ ഉടൻ സംരക്ഷണ സൗകര്യമൊരുക്കാമെന്ന് വാഗ്ദാനം നൽകുന്നതല്ലാതെ ഇതുവരെ ഒന്നും നടപ്പായിട്ടില്ല.
കനാലിന്റെ വശങ്ങൾ ഇടിയുന്നതിനാൽ റോഡിന്റെ വീതിയും കുറയുകയാണ്. ഒരേസമയം ഇരുവശത്തേക്കും വാഹനങ്ങൾ കടന്നുപോകാനും പ്രയാസമാണ്. ഇതെല്ലാം എം.എൽ.എയും നഗരസഭ അധികൃതരെയും പലവട്ടം ധരിപ്പിച്ചിട്ടും പരിഹാരമില്ലെന്ന് നാട്ടുകാർ പറയുന്നു; അപകടങ്ങളും വർദ്ധിക്കുകയാണ്.
കാർ കനാലിലേക്ക് വീണു
സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ പെരിയാർവാലി കനാലിലേക്ക് കഴിഞ്ഞദിവസം കാർ നിയന്ത്രണംവിട്ട് മറിഞ്ഞു. കാർ ഓടിച്ചിരുന്ന യുവതി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന് സാരമായ തകരാറുണ്ട്.
കാഞ്ഞിരത്തിങ്കൽ സലീമിന്റെ മകൾ അഫ്സിയ അഷറഫ് (26) ആണ് അപകടത്തിൽപ്പെട്ടത്. വീടിന് മുമ്പിലെ റോഡ് സൈഡിൽ കാർ പാർക്ക് ചെയ്യുന്നതിനിടെ മണ്ണ് ഇടിഞ്ഞാണ് കാർ കനാലിലേക്ക് വീണത്. കനാലിൽ ചെറുവള്ളിപ്പടർപ്പുകൾ നിറഞ്ഞുനിൽക്കുന്നതിനാൽ തലകീഴായി മറിയാതെ നിരങ്ങിയിറങ്ങുകയായിരുന്നു. കാറിന്റെ അറ്റകുറ്റപ്പണിക്ക് ഒരു ലക്ഷത്തിലേറെ രൂപ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
സമരത്തിലേക്ക്
പെരിയാർവാലി കനാൽ റോഡിന് സംരക്ഷണ ഭിത്തി നിർമ്മിക്കാനും വീതി കൂട്ടാനും നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജോസ് അക്കരക്കാരൻ പറഞ്ഞു. 20 വർഷമായി നാട്ടുകാർക്ക് നൽകിയ വാഗ്ദാനമാണ് നടപ്പാക്കാതെ അപകടം ക്ഷണിച്ച് വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.