കൊച്ചി: ലൈഫ് മിഷൻ രണ്ടാം ഘട്ടം കരട് ഗുണഭോക്തൃ പട്ടികയുടെ പരിശോധന ഗ്രാമ-വാർഡ് സഭകളിൽ പുരോഗമിക്കുന്നു. മാനദണ്ഡങ്ങൾ വേണ്ടവിധം പരിശോധിച്ചിട്ടുണ്ടോ മുൻഗണനാക്രമം പരിഗണിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയവ ഗ്രാമസഭകൾ വിശകലനം ചെയ്യും.ഗ്രാമസഭകൾ അംഗീകരിച്ച പട്ടികകൾക്ക് പഞ്ചായത്ത്-നഗരസഭാ ഭരണസമിതികൾ ആഗസ്റ്റ് 10നകം അംഗീകാരം നൽകും. ആഗസ്റ്റ് 16നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
അനർഹർ പട്ടികയിലുണ്ടെങ്കിൽ ഒഴിവാക്കാനും അപ്പീൽ നൽകിയിട്ടും ലിസ്റ്റിൽ ഇടംനേടാത്ത അർഹരെ ഉൾപ്പെടുത്താൻ നിർദ്ദേശിക്കാനും ഗ്രാമസഭകൾക്ക് കഴിയും. അർഹത തെളിയിക്കുന്ന രേഖ ഗ്രാമസഭാ-വാർഡ് സഭാ കൺവീനർ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് ലഭ്യമാക്കണം. രേഖ പരിശോധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്

ക് അർഹത ബോധ്യപ്പെട്ടാൽ പട്ടികയിൽ ഓൺലൈനായി മാറ്റംവരുത്താനാകും.
മുൻഗണനാക്രമം നിശ്ചയിച്ച ഘടകങ്ങൾ പരിഗണിക്കുന്നതിൽ പിശക് വന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ മാറ്റംവരുത്താനും ഗ്രാമ-വാർഡ് സഭകൾക്ക് അധികാരമുണ്ട്. ഭൂരഹിതരുടെ അർഹതാ പട്ടികയിലുള്ളവരെ ഭൂമിയുള്ളവരുടെ പട്ടികയിലേക്കും നേരെ തിരിച്ചും മാറ്റാനും ഗ്രാമ- വാർഡ് സഭകൾക്ക് കഴിയും. ഗുണഭോക്താവ് ഉൾപ്പെട്ട പട്ടികജാതി/പട്ടികവർഗ വിഭാഗം, മതം തുടങ്ങിയവ രേഖപ്പെടുത്തിയതിൽ തെറ്റുകളുണ്ടെങ്കിൽ, തിരുത്തലിന് ഗ്രാമ/വാർഡ് സഭകൾക്ക് നിർദ്ദേശിക്കാം.
രണ്ട് അപ്പീലുകൾക്കുശേഷം പ്രസിദ്ധീകരിച്ച ഗുണഭോക്തൃപട്ടികയാണ് ഗ്രാമസഭകളിൽ പരിശോധിക്കുന്നത്. ജില്ലയിൽ 40,207 ഗുണഭോക്താക്കളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 55,601 അപേക്ഷകളായിരുന്നു ലഭിച്ചത്.
ഗ്രാമസഭകളിൽ പരിശോധന തുടരുന്നു
അനർഹരുണ്ടെങ്കിൽ ഒഴിവാക്കും
പഞ്ചായത്ത്- നഗരസഭാ ഭരണസമിതികൾ 10നകം അംഗീകരിക്കും
ജില്ലയിലെ അപേക്ഷകർ- 55,601
പട്ടികയിലുള്ളത്- 40,207