അലക്കോട്: സംരക്ഷിത വനമേഖലകളിലും ദേശീയ ഉദ്യാനങ്ങളിലും ഒരു കിലോമീറ്റർ ബഫർസോൺ വേണമെന്ന സുപ്രീംകോടതി വിധി റദ്ദാക്കുന്നതിന് ആവശ്യമായ നിയമ നിർമ്മാണം നടത്തുന്നതിനു സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സിബി ദാമോദരൻ അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്ഠേന അംഗീകരിച്ച് പാസാക്കി. ജനസാന്ദ്രതയേറിയ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ബഫർ സോൺ ഉത്തരവ് നടപ്പിലാക്കിയാൽ ജനജീവിതം ദുസ്സഹമാകുമെന്നും കൃഷിഭൂമിയടക്കം ഉപേക്ഷിച്ച് ജനങ്ങൾ തെരുവിലേക്കിറങ്ങേണ്ടി വരുമെന്നും പ്രമേയവതാരകൻ ആശങ്ക പ്രകടിപ്പിച്ചു. ജില്ലയിൽ 13 ലക്ഷത്തോളം വരുന്ന ജനതയ്ക്ക് കേവലം രണ്ട് ലക്ഷത്തോളം ഏക്കർ ഭൂമി മാത്രമാണ് ഉപയോഗത്തിലുള്ളത്. അതിൽ നിന്ന് 350 കിലോമീറ്ററോളം വനാതിർത്തി പങ്കിടുന്ന പ്രദേശത്ത് ബഫർ സോൺ ഏർപ്പെടുത്തുകയാണെങ്കിൽ ജനവാസം അനുവദനീയമായ ഭൂമി കാര്യമായി ബാക്കി ഉണ്ടാവുകയില്ലെന്നും കേരളത്തിന്റെ തന്നെ പ്രധാന ഊർജ്ജ സ്രോതസായ ഇടുക്കി അണക്കെട്ടിന്റെ നിലനിൽപ്പിനെ പോലും ബാധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ വൈസ് പ്രസിഡന്റ് ഡാനിമോൾ വർഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടോമി കാവാലം, ആൻസി സോജൻ, ഭരണസമിതി അംഗങ്ങളായ കെ.എസ്. ജോൺ, കെ.കെ. രവി, ജിനോ കുരുവിള, ഷൈനി സന്തോഷ്, ജിജി സുരേന്ദ്രൻ, ടെസി മോൾ മാത്യു, മിനി ആന്റണി, നൈസി ഡെനിൽ എന്നിവർ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. ജനജീവിതം ദുസ്സഹമാക്കാത്ത വിധം പ്രകൃതി സംരക്ഷണത്തിനുള്ള നടപടികൾ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ മനസിലാക്കി നടപ്പാക്കണമെന്ന അഭ്യർത്ഥനയോടെ സംസ്ഥാന സർക്കാരിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും ഈ പ്രമേയം സമർപ്പിക്കുമെന്ന് പ്രസിഡന്റ് മാത്യു കെ. ജോൺ പറഞ്ഞു.