നെടുങ്കണ്ടം: ഫുട്ബോൾ മത്സരത്തെച്ചൊല്ലി യർക്കത്തിൽ മുണ്ടിയെരുമയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റു.പത്തോളം പേർക്ക് പരിക്ക് പറ്റി. സാരമായി പരിക്കേറ്റ നാല് വിദ്യാർത്ഥികളെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേർ കസ്റ്റഡിയിലായി. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. ഞായറാഴ്ച മുണ്ടിയെരുമയിൽ നടന്ന ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് തർക്കവും സംഘർഷവും ഉണ്ടായിരുന്നു. ഇതിന്റെ ബാക്കിയായാണ് ഇന്നലെ സംഘർഷമുണ്ടായത്. വൈകുന്നേരം സ്‌കൂളിലെത്തിയ പൂർവ്വവിദ്യാർത്ഥികൾ സ്‌കൂളിലെ വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഹോം ഗാർഡിനെ ആക്രമിക്കാനും ശ്രമം നടന്നു. സംഭവം അറിഞ്ഞ് നെടുങ്കണ്ടത്തുനിന്നും പൊലീസെത്തി ഇവരെ പിരിച്ചുവിട്ടിരുന്നു. പരിക്കേറ്റവർ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. പിന്നാലെയെത്തിയ പൂർവ്വവിദ്യാർത്ഥി സംഘം വീണ്ടും തൂക്കുപാലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇതേത്തുടർന്ന് നാട്ടുകാർ ഇവരെ തടഞ്ഞുവയ്ക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തിയാണ് പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. സംഭവം സംബന്ധിച്ച് സ്‌കൂൾ പ്രിൻസിപ്പാൾ പൊലീസിൽ പരാതി നൽകി. സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാൽ സ്‌കൂൾ പരിസരത്തും തൂക്കുപാലത്തെ ആശുപത്രി പരിസരത്തും പൊലീസ് കാവലേർപ്പെടുത്തി.