രാജകുമാരി: ചിന്നക്കനാലിലേക്ക് പോയ വിനോദ സഞ്ചാരികളുടെ വാഹനത്തിനു നേരെ കാട്ടാനയാക്രമണമുണ്ടായി. തലനാരിഴയ്ക്കാണ് യാത്രികർ രക്ഷപ്പെട്ടത്. കൊല്ലം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ഇന്നലെ പലുർച്ചെ ഒന്നരയോടെ ആനയിറങ്കലിന് സമീപം വച്ച് അരികൊമ്പനെന്ന് വിളിക്കുന്ന ഒറ്റയാന്റെ ആക്രമണമുണ്ടായത്. കൊടൈക്കനാലിൽ നിന്ന് പൂപ്പാറ വഴി ചിന്നക്കനാലിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. റോഡിൽ നിന്ന ഒറ്റയാൻ വാഹനം കൊമ്പുപയോഗിച്ച് കുത്തി റോഡിൽ നിന്ന് നീക്കി. വാഹനത്തിലുണ്ടായിരുന്ന ദമ്പതികൾ പുറത്തിറങ്ങാതെ കരഞ്ഞ് ബഹളം വച്ചു. ഈ സമയം റോഡിലൂടെ ഒരു ചരക്ക് ലോറി വന്നതിനാൽ ഒറ്റയാൻ പിന്തിരിഞ്ഞു പോയി. വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രി പെട്രോളിങിനായി സമീപത്തു തന്നെയുണ്ടായിരുന്നു. ഇവർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരായ സാന്റി കെ. മാത്യു, ക്രിസ്റ്റോ ജോസഫ്, പി.എസ്.സുമേഷ് എന്നിവർ സ്ഥലത്തെത്തി ദമ്പതികളെ പൂപ്പാറയിലെ ഹോട്ടലിലേക്ക് മാറ്റി.