
നെടുങ്കണ്ടം: ഉടുമ്പൻചോലയ്ക്ക് സമീപം ചെമ്മണ്ണാറിൽ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട സേനാപതി വട്ടപ്പാറ വരിക്കപ്പള്ളിയിൽ ജോസഫ് (56) സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ചെമ്മണ്ണാറിൽ ഓട്ടോ ഡ്രൈവറായ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രനെ ഇന്നലെ വൈകിട്ട് ഉടുമ്പൻചോല പൊലീസ് അറസ്റ്റുചെയ്തു. തന്റെ വീട്ടിൽ മോഷണ ശ്രമം നടത്തിയ ജോസഫിനെ താനാണ് കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
ജോസഫിനെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കഴുത്തിലെ എല്ലുകൾ പൊട്ടി ശ്വാസതടസമുണ്ടായതാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവം. കൊലപാതകമെന്ന് സൂചന ലഭിച്ചതോടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: രാജേന്ദ്രന്റെ വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് ജോസഫ് അകത്തു കടന്നത്. രാജേന്ദ്രൻ ഉറങ്ങിക്കിടന്ന മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ജോസഫിന്റെ കൈതട്ടി ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ നിലത്തു വീണു. ശബ്ദം കേട്ട് രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. രാജേന്ദ്രൻ പിന്നാലെ ഓടി. 150 മീറ്റർ അകലെ മറ്റൊരു വീടിന്റെ മുറ്റത്തുവച്ച് ഇരുവരും തമ്മിൽ മൽപ്പിടിത്തമുണ്ടായി. അതിനിടെയാണ് ജോസഫിനെ കൊലപ്പെടുത്തിയത്.
തന്നെ കടിച്ചു പരിക്കേൽപ്പിച്ച ശേഷം ജോസഫ് രക്ഷപ്പെട്ടെന്നാണ് രാജേന്ദ്രൻ ആദ്യം മൊഴി നൽകിയിരുന്നത്. വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടെന്നും രാജേന്ദ്രൻ സംശയിച്ചിരുന്നു. സ്ഥലത്ത് മൽപ്പിടിത്തം നടന്നതിന്റെ സൂചനകൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.