
തൊടുപുഴ: കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 50 ശതമാനത്തിന് മുകളിലെത്തി. ഇപ്പോഴത്തെ റൂൾലെവൽ അനുസരിച്ച് ജലനിരപ്പ് പത്തടിയിലേറെ ഉയർന്നാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. നിലവിലെ ജലനിരപ്പ് 2356.02 അടിയാണ്. സംഭരണശേഷിയുടെ 50.93 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. കഴിഞ്ഞ വർഷം ഇതേ സമയം 2354.84 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 2367.33 അടിയിലെത്തിയാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2373.33 അടിയിൽ ഓറഞ്ച് അലർട്ടും 2374.33ൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. തുടർന്ന് ഒരടി കൂടി ഉയർന്നാൽ അണക്കെട്ട് തുറക്കാനുള്ള നടപടി സ്വീകരിക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 94.8 മില്ലി മീറ്റർ മഴയാണ് കിട്ടിയത്. ഈ മാസം ഒന്നിന് മഴ ശക്തമായതു മുതൽ പത്ത് ദിവസം കൊണ്ട് 15 അടിയിലേറെയാണ് ജലനിരപ്പ് ഉയർന്നത്. 2340.74 അടിയായിരുന്നു ഒന്നിലെ ജലനിരപ്പ്. നീരൊഴുക്ക് ശക്തമായ ചില ദിവസം രണ്ടടി വീതമാണ് ജലനിരപ്പുയർന്നത്. താരതമ്യേന ചെറിയ അണക്കെട്ടുകളായ പാംബ്ല, കല്ലാർകുട്ടി, മലങ്കര എന്നീ അണക്കെട്ടുകളുടെ ഷട്ടർ തുറന്ന് നിലവിൽ ജലമൊഴുക്കുന്നുണ്ട്.
മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ 128.40 അടിയാണ്. ഇന്നലെ 43 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. സെക്കൻഡിൽ 2121.81 ഘന അടി ജലം ഡാമിലേക്കെത്തുന്നുണ്ട്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരശേഷി. 1621.81 ഘന അടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.
വൈദ്യുതി ഉത്പാദനം കുറവ്
36.32 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ 2.71 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഇന്നലെ മൂലമറ്റം പവർഹൗസിൽ ഉത്പാദിപ്പിച്ചത്. വൈദ്യുതി ഉപഭോഗം കുറഞ്ഞതാണ് കാരണം. കഴിഞ്ഞ ആഴ്ച വരെ മൂന്ന് ദശലക്ഷം യൂണിറ്റിന് മുകളിൽ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു.