
തൊടുപുഴ: ഓൾ ഇന്ത്യ കോർപ്പറേറ്റ് ഫോട്ടോഗ്രാഫി മത്സരത്തിൽ മലയാളിക്ക് പുരസ്‌കാരം. തൊടുപുഴ തൊണ്ടിക്കുഴ സ്വദേശിയും ഫെഡറൽ ബാങ്ക് ജീവനക്കാരനുമായ അനീഷ് ജയനാണ് വന്യജീവി വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ ഒന്നാണിത്. ബാങ്കിങ്, ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽ, മാനുഫാക്ച്ചറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി മുതലായ മേഖലയിൽ നിന്ന് പത്തുലക്ഷത്തോളം ആളുകൾ ഉൾപ്പെടുന്നതാണ് കോർപ്പറേറ്റ് മേഖല. ഏകദേശം 1,17,000 ചിത്രങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സരത്തിനെത്തിയത്. വന്യജീവി വിഭാഗത്തിൽ സമ്മാനം നേടിയ ഏക മലയാളി കൂടിയാണ് അനീഷ്. കർണ്ണാടകയിലെ കബനി വനത്തിൽ നിന്ന് പുലി മ്ലാവിൻ കുഞ്ഞിനെ വേട്ടയാടി കടിച്ചുകൊണ്ട് പോകുന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. വന്യജീവി വിഭാഗത്തിൽ മുമ്പും നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 13 വർഷം മുമ്പ് തുടങ്ങിയ ഫോട്ടോഗ്രാഫി തൊടുപുഴ ഫെഡറൽ ബാങ്ക് ശാഖയിലെ തിരക്കിട്ട ജോലിക്കൊപ്പം കൊണ്ടുപോകുകയാണ് ഈ 34കാരൻ. നിരവധി സ്‌കൂളുകളിലും കോളേജുകളിലും റസിഡൻസ് അസോസിയേഷനിലും വന്യജീവി സംരക്ഷണം സംബന്ധിച്ച് ബോധവത്കരണ ക്ലാസുകളെടുക്കാറുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക വന്യജീവി സങ്കേതങ്ങളും അനീഷ് ഇതിനോടകം തന്നെ സന്ദർശിച്ച് കഴിഞ്ഞു. ഈ മാസം 31ന് മുംബെയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങും.