തൊടുപുഴ: നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ റോഡ് വികസനത്തിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വകുപ്പുതല ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാർലമെന്റ് സമ്മേളനത്തിനിടയിൽ കേരളത്തിലെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് എം.പി. മാരുമായുള്ള കൂടികാഴ്ച്ചക്കിടയിലാണ് മന്ത്രി പ്രത്യേകം നിർദ്ദേശം നൽകിയത്. കൊച്ചി തേനി ഭാരത് മാലാ പദ്ധതി 3 (എ) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു ഡി.പി.ആർ അംഗീകാരം ഉടനുണ്ടാകും. എൻ.എച്ച്85 നിലവിലുള്ള നാഷണൽ ഹൈവേ കൊച്ചി മുതൽ മൂന്നാർ വരെ 2 ലയിൻ വിത്ത് പേവ്ഡ് ഷോൾഡർ എന്ന നിലയിൽ ടെണ്ടർ നടപടികൾ ഉടൻ നടക്കും. മൂവാറ്റുപുഴ കോതമംഗലം ബൈപ്പാസ് പദ്ധതി 30 വർഷമായി മുടങ്ങി കിടക്കുന്നത് സ്ഥലമെടുപ്പ് നടക്കാത്തതിനാൽ ആണ്. സ്ഥലമേറ്റെടുപ്പ് തുക വളരെ കൂടുതൽ ആയിട്ടുള്ളത് കുറക്കുന്നതിനായി എലിവേറ്റഡ് മാതൃകയിൽ ആക്കുന്നത് പരിഗണിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. അതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ടെക്‌നിക്കൽ മെമ്പർ ആർ.കെ. പാണ്ഡെ സ്ഥലം സന്ദർശിക്കും. എൻ.എച്ച് 185 അടിമാലി കുമളി 3 എ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതും, കുമളി മുണ്ടക്കയം എൻ.എച്ച് 183, റോഡും ലാന്റ് അക്വിസിഷൻ നടപടികൾ വേഗത്തിൽ ആക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ സഹകരണം വേഗത്തിൽ ആക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. 2018 ൽ തത്ത്വത്തിൽ അംഗീകാരം നൽകിയ പഴനിശബരിമല പദ്ധതി ക്കും, വിജയപുരം ഊന്നുകൽ പദ്ധതിക്കും അംഗീകാരം നൽകണമെന്ന് വീണ്ടും അഭ്യർത്ഥിച്ചതിനെ തുടർന്ന് നിർദ്ദേശിക്കപ്പെട്ട അലൈൻമെന്റ് സാദ്ധ്യതാ പഠനം നടത്തുന്നതിനും മന്ത്രി നിർദ്ദേശിച്ചതായും ഡീൻ കുര്യാക്കോസ് എംപി. അറിയിച്ചു.