കട്ടപ്പന: കുപ്രസിദ്ധ മോഷ്ടാവിന് രണ്ട് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കട്ടപ്പന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി.മരിയാപുരം നിരവത്ത് മഹേഷ് എന്ന ചുഴലി മഹേഷിനാണ് ശിക്ഷ വിധിച്ചത്. 2021 ഡിസംബർ 14ന് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂളിന്റെ ഓഫിസ് മുറി കുത്തി തുറന്ന് പണം അപഹരിച്ച കേസിലാണ് ശിക്ഷ.സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണകേസുകൾ നിലവിലുണ്ട്.സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് മോഷണം ഏറെയും.വിവിധ സ്‌കൂളുകളിൽ നിന്നും ലാപ്‌ടോപ്പുകളും മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങളും പണവും മഹേഷ് അപഹരിച്ചിട്ടുണ്ട്. കോതമംഗലത്ത് എസ്.എൻ.ഡി.പി മന്ദിരം അടിച്ചു തകർത്ത കേസിലും പ്രതിയാണ്. നിരവധി സ്ഥലങ്ങളിൽ ചുഴലി അഭിനയിച്ചു വീണ് പണപ്പിരിവ് നടത്തി കമ്പളിപ്പിച്ച് മുങ്ങിയതായും കേസുണ്ട്.സ്വന്തമായി വീടോ മേൽവിലാസമോ ഇല്ലാതെ അലഞ്ഞു നടക്കുന്നതിനാൽ പ്രതിയെ പിടികൂടുകയെന്നത് ശ്രമകരമായിരുന്നു. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ മോഷണം നടന്ന വിവരം അറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്റെ നേതൃത്വത്തിൽ മണിക്കൂറുകൾക്കകം പ്രതി തമിഴ്‌നാട്ടിൽ നിന്നും പിടിയിലാകുന്നത്.പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി.