 ബുധനാഴ്ചകളിൽ സന്ദർശനാനുമതിയില്ല

ചെറുതോണി: ഓണാഘോഷത്തോടനുബന്ധിച്ച് ഇടുക്കി,​ ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കുന്നതിന് ഇന്ന് മുതൽ ഒക്ടോബർ 31 വരെ അനുമതി. ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്നതിനായി ബുധമാഴ്ച ദിവസങ്ങൾ നീക്കിവെച്ചിരിക്കുന്നതിനാൽ അന്നേ ദിവസം പൊതുജനങ്ങൾക്ക് സന്ദർശനാനുമതി ഉണ്ടാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിനു മുകളിൽകൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാർ സൗകര്യവും ലഭ്യമാണ്. ചെറുതോണി- തൊടുപുഴ പാതയിൽ പാറേമാവ് ഭാഗത്ത് നിന്നുള്ള റോഡിലൂടെയുള്ള ഗേറ്റിലൂടെയാണ് പ്രവേശനം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിന് സമീപം ഹൈഡൽ ടൂറിസം വകുപ്പ് ഡാം കാണുന്നതിനും ബഗ്ഗികാർ യാത്രാസൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇടുക്കി റിസർവോയറിൽ ബോട്ടിംഗ് സൗകര്യവും സന്ദർശകർക്ക് ലഭ്യമായിവരുന്നുണ്ട്. 20 പേർക്ക് ഒരേ സമയം യാത്ര ചെയ്യാൻ സൗകര്യമുള്ള ബോട്ടാണ് ഒരുക്കിയിട്ടുള്ളത്. വനവികസന ഏജൻസി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇടുക്കി,​ ചെറുതോണി അണക്കെട്ടുകൾ ജലാശയത്തിലൂടെ സഞ്ചരിച്ച് കാണുന്നതിനും കാനനഭംഗി ആസ്വദിക്കാനുമാകും. ഹിൽവ്യൂ പാർക്കും കാൽവരിമൗണ്ട് മലനിരകളും ജലാശയവും ഇതിനോടു ചേർന്നുള്ള വനപ്രദേശങ്ങളും സഞ്ചാരികൾക്ക് ഏറെ ആകർഷകമാണ്.