fasalhaq
ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഫസല്‍ഹഖ്

പൊട്ടിത്തെറിച്ചത് നിധിയെന്ന് കരുതി തുറന്ന സ്റ്റീൽ മൊന്ത

മട്ടന്നൂർ: ആക്രി പെറുക്കുന്നതിനിടെ ലഭിച്ച സ്റ്റീൽ മൊന്ത നിധിയാണെന്ന് കരുതി വീട്ടിൽ കൊണ്ടുപോയി രഹസ്യമായി തുറന്നപ്പോഴുണ്ടായ ഉഗ്ര സ്‌ഫോടനത്തിൽ ആസാം സ്വദേശികളായ അച്ഛനും മകനും കൊല്ലപ്പെട്ടു.

മട്ടന്നൂർ പത്തൊമ്പതാം മൈൽ ചാവശേരിക്കടുത്ത് നെല്ലിയാട്ട് അമ്പലത്തിന് സമീപത്തെ വാടകവീട്ടിൽ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്.

ആസാം സാർബോഗ് ബാർമനഗർ ബാർപെറ്റ സ്വദേശി ഫസൽഹഖ് (52) മകൻ ഷാഹിദുൾ (25) എന്നിവരാണ് മരിച്ചത്. ഫസൽഹഖ് സ്ഥലത്തും ഷാഹിദുൾ ആശുപത്രിയിലുമാണ് മരിച്ചത്. നിധിയുടെ വിവരം പുറത്തറിയാതിരിക്കാൻ ഫസൽഹഖ് മറ്റൊരു മകൻ തഫീഖുലിനെയും രണ്ട് തൊഴിലാളികളെയും സാധനങ്ങൾ വാങ്ങാൻ നിർബന്ധിച്ച് കടയിലേക്ക് അയച്ചിരുന്നു. വീടിന്റെ മുകളിലത്തെ നിലയിൽ കയറിയ ഫസൽഹഖും ഷാഹിദുളും പാത്രം തുറന്നപ്പോഴാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ശക്തിയിൽ ഇരുവരും തെറിച്ചു താഴേക്ക് വീണു. പുറത്തുപോയവർ മടങ്ങിയെത്തിയപ്പോഴാണ് ഇവരെ കണ്ടത്. ഇരുവരുടെയും കൈപ്പത്തി പൂർണമായും തകർന്നിരുന്നു. ഇരുകണ്ണുകളും പൊള്ളലേറ്റു കരിഞ്ഞ നിലയിലായിരുന്ന ഫസൽഹഖ് അവിടെ വച്ചുതന്നെ മരിച്ചു.ഗുരുതരാവസ്ഥയിലായിരുന്ന ഷാഹിദുളിനെ നാട്ടുകാരും പൊലീസും ചേർന്ന് കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഏഴരയോടെ മരിച്ചു.

ഇവർ രണ്ടുവർഷമായി ഇവിടെ ആക്രി ശേഖരിച്ചു ജീവിക്കുകയായിരുന്നു. വിവരമറിഞ്ഞ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, എ.സി.പി പ്രദീപൻ കണ്ണിപൊയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻപൊലീസ് സംഘം സ്ഥലത്തെത്തി. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. മട്ടന്നൂർ പൊലീസ് കേസെടുത്തു.