കാസർകോട്: ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ അതിശക്തമായ മഴയും (119.5മി. മി ), മറ്റ് താലൂക്കുകളിൽ ശക്തമായ മഴയും രേഖപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി പെയ്യുന്ന മഴയിൽ പല ഭാഗങ്ങളിലും റോഡുകളിലേക്ക് മണ്ണിടിഞ്ഞ് വീണും ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ വെള്ളക്കെട്ട് രൂപപ്പെട്ടും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. വരുന്ന നാലു ദിവസം കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയ്ക്ക് ശക്തമായ മഴയ്ക്കുള്ള യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയ്ക്ക് ജില്ലയിലെ അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് വെള്ളിയാഴ്ച ജില്ലാ കളക്ടർ ബണ്ടാരി സ്വാഗത് രൺവീർ ചന്ദ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.