കണ്ണൂർ :മുഖ്യമന്ത്റിയെ വിമാനയാത്രയിൽ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയത് യൂത്ത് കോൺഗ്രസ് നേതാക്കളാണെന്ന വാട്‌സ്ആപ്പ് ചാറ്റും ഓഡിയോ നിർദേശങ്ങളും പുറത്തു വന്ന സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കണ്ണൂർ ഡി.സി.സി നേതൃത്വവും ജനങ്ങളോട് മാപ്പ് പറയണം സി.പി. എം ജില്ലാ സെക്രട്ടറി എം .വി .ജയരാജൻ പറഞ്ഞു.യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും ശബരിനാഥും റിജിൽ മാക്കുറ്റിയും വി.പി.ദുൽഖിഫിലും എൻ .എസ് .നുസൂറുമാണ് യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മുഖ്യമന്ത്റിയെ അപായപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. മുഖ്യപങ്ക് ശബരിനാഥിനാണെന്നും ജയരാജൻ ആരോപിച്ചു. ജൂൺ 13ന് നടന്ന വിമാനയാത്രയിലെ അക്രമത്തെ കെ.പി.സി.സിയോ കണ്ണൂർ ഡി.സി.സിയോ പ്രതിപക്ഷ നേതാവോ അപലപിക്കാതിരുന്നത് അവർക്ക് അതിൽ പങ്കുള്ളത് കൊണ്ടായിരുന്നു. നേതൃത്വവുമായി കൂടിയാലോചിച്ചാണ് ഈ യാത്ര നടത്തിയതെന്ന ഫർസീന്റെ വെളിപ്പെടുത്തലും ഗൂഢാലോചന വെളിപ്പെടുത്തുന്നതാണ്. ഗൂഢാലോചനക്കാരുടെ പേരിൽ പൊലീസ് കേസെടുക്കണമെന്നും എം. വി. ജയരാജൻ പറഞ്ഞു.