നീലേശ്വരം: നഗരസഭയിലെ തീരദേശ ജനങ്ങളുടെ ചിരകാലാഭിലാഷമായ കടിഞ്ഞിമൂല മാട്ടുമ്മൽ കോട്ടപ്പുറം റോഡ് പാലത്തിന് സാങ്കേതികാനുമതി ലഭിച്ചു. 13,92,10,000 രൂപയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചത്. സംസ്ഥാന സർക്കാർ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നേരത്തെ തന്നെ ഭരണാനുമതി പ്രസ്തുത പദ്ധതിക്ക് ലഭിച്ചിരുന്നു.

കടിഞ്ഞിമൂല മാട്ടുമ്മൽ കോട്ടപ്പുറം റോഡ്പാലം യാഥാർത്ഥ്യമാകുന്നതോടു കൂടി നീലേശ്വരം നഗരസഭയിലെ എട്ട് വാർഡുകളിലായി അധിവസിക്കുന്ന മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് നീലേശ്വരം നഗരവുമായി എളുപ്പത്തിൽ ബന്ധപ്പെടുവാനും കോട്ടപ്പുറം അച്ചാംതുരുത്തി പാലം വഴി പയ്യന്നൂർ ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാനും സാധിക്കും.

തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലന്റെ പ്രത്യേക ഇടപെടൽ മൂലമാണ് വളരെ പെട്ടെന്ന് തന്നെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കാൻ സാധിച്ചത്. നഗരസഭാ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ചെയർമാനും മാട്ടുമ്മൽ കൃഷ്ണൻ കൺവീനറുമായി പ്രവർത്തിക്കുന്ന പാലം നിർമ്മാണ സഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തിന് ആവശ്യമായ സമീപന റോഡിന്റെ അനുമതി സ്ഥലഉടമകളിൽ നിന്നും ലഭ്യമാക്കിയിരുന്നു. സാങ്കേതികാനുമതി ലഭ്യമായതോടു കൂടി പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം പാലത്തിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചു. മഴക്കാലം കഴിയുന്നതോടു കൂടി നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്

കടിഞ്ഞിമൂല - കോട്ടപ്പുറത്തെ നിലവിലുള്ള നടപ്പാലം