unni

കണ്ണൂർ: സിൻഡിക്കേറ്റിന്റെ അറിവോ സമ്മതമോ കൂടാതെ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ കാസർകോട് ജില്ലയിലെ പടന്ന ടി.കെ.സി എഡുക്കേഷൻ സൊസൈറ്റിക്ക് അനുവദിച്ച ആർട്‌സ് ആൻഡ് സയൻസ് കോളേജിന് അനുമതി നൽകികൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ വ്യാപക പ്രതിഷേധം.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും സമ്മർദ്ദത്തിന് വി.സി വഴങ്ങിയെന്ന ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്.

പുതിയ കോളേജുകൾ അനുവദിക്കാനുള്ള അധികാരം എല്ലാ സർവ്വകലാശാലകളിലും സിൻഡിക്കേറ്റിലാണ് നിക്ഷിപ്തമായിട്ടുള്ളത്.എന്നാൽ ഈ കോളേജിന്റെ കാര്യത്തിൽ വൈസ് ചാൻസലർ നേരിട്ട് രണ്ട് സിൻഡിക്കേറ്റ് അംഗങ്ങളെ പരിശോധനയ്ക്കായിചുമതലപ്പെടുത്തിയെന്നും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂണിൽ സർക്കാരിന്റെ എൻ.ഒ.സി യ്ക്കായി വി.സി കത്തുനൽകുകയായിരുന്നു.സർവ്വകലാശാല ചട്ടപ്രകാരം ആർട്‌സ് ആൻഡ് സയൻസ് കോളേജിന് അഞ്ച് ഏക്കർ ഭൂമിയില്ലെന്നും സ്ഥിരം കെട്ടിടത്തിനായുള്ള കരഭൂമിയല്ലെന്നുമുള്ള രേഖകൾ മറച്ചുവച്ചായിരുന്നു ശിപാർശയെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ ആരോപിച്ചു.

ചട്ടങ്ങൾ പറന്നെന്ന്

സംസ്ഥാനത്തിനകത്തും പുറത്തും ഈ സൊസൈറ്റിക്ക് നിരവധി സ്ഥാപനങ്ങളുണ്ട്.സർവ്വകലാശാല നിയമ പ്രകാരം പുതിയ കോളേജ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏപ്രിലിൽ പൂർത്തിയാക്കണമെന്നാണ് ചട്ടം. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിനുമുൻപ് തന്നെ അഫിലിയേഷൻ നൽകുകയും വേണമെന്നും യൂണിവേഴ്‌സിറ്റി സ്റ്റാറ്റ്യൂട്ടിൽ വ്യവസ്ഥ ചെയ്യുന്നു. ഈ വ്യവസ്ഥയെല്ലാം അവഗണിച്ചെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നത്.

ഈ വർഷം തന്നെ അഞ്ച് കോഴ്സുകൾ

ബികോം,ബി.ബി.എ, ബി .എസ്‌.സി, ഉൾപ്പെടെ അഞ്ചു കോഴ്‌സുകൾ ഈ വർഷം തന്നെ ആരംഭിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. 185 കുട്ടികൾക്ക് ആദ്യ വർഷം പ്രവേശനം നൽകും. വിഷയ വിദഗ്ധസമിതിയെ പ്രാഥമിക പരിശോധനയിൽ നിന്ന് വൈസ് ചാൻസലർ ബോധപൂർവം ഒഴിവാക്കിയെന്ന ആക്ഷേപവും കാമ്പയിൻ കമ്മിറ്റി ഉന്നയിച്ചിട്ടുണ്ട്.

യു.ജി.സി വ്യവസ്ഥകൾ അവഗണിച്ച് വി.സി പുതിയ കോളേജിന് അംഗീകാരം നൽകിയതിന് പിന്നിൽ സർക്കാരിന്റെ താൽപ്പര്യമാണെന്നും ഇവർ ആരോപിച്ചു. ചട്ടപ്രകാരമുള്ള ഭൂമി സ്വന്തമായില്ലാത്ത ഒരു സംഘടനയ്ക്ക് കോളേജ് അഫീലിയേഷൻ നൽകുന്നത് സംസ്ഥാനത്ത് ഇത് ആദ്യമാണെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കുറ്റപ്പെടുത്തി.