@ നിർമ്മാണ പ്രവൃത്ത മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
പാലത്തിനായുള്ള സ്ഥലമേറ്റെടുപ്പ് 95 ശതമാനം പൂർത്തിയായി.
കോഴിക്കോട് : നഗരത്തിന്റെ ചിരകാലസ്വപ്നമായ പുതിയപാലത്തെ വലിയ പാലം നിർമാണം ഒന്നര വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പുതിയപാലത്തെ വലിയ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമ്പൂർണ്ണവും സുസ്ഥിരവുമായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം.കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുന്നതിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ഒരുമിച്ചു നിർത്തി പ്രവർത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലത്തിനായുള്ള സ്ഥലമേറ്റെടുപ്പ് 95 ശതമാനം പൂർത്തിയായി. വലിയപാലം എന്ന സ്വപ്നത്തിലേക്കായി ഒന്നിച്ചു പ്രവർത്തിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. പാലത്തിന്റെ നിർമാണ പ്രവർത്തനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഈ ഒത്തൊരുമ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷനായി.
കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന പാലത്തിന്റെ നിർമാണച്ചുമതല കേരള റോഡ് ഫണ്ട് ബോർഡിനാണ്. കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. കെ.ആർ.എഫ്.ബി എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.ആർ.അനിതകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ടാക്‌സ് അപ്പീൽ സ്ഥിരംസമിതി ചെയർമാൻ പി.കെ.നാസർ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി.ദിവാകരൻ, വാർഡ് കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കെ.ആർ.എഫ്.ബി നോർത്ത് സർക്കിൾ ടീം ലീഡർ എസ്. ദീപു സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ബി. ബൈജു നന്ദിയും പറഞ്ഞു.