കോഴിക്കോട്: ടൗൺഹാളിൽ നടന്ന വനിതാ കൂട്ടായ്മയുടെ 'നമ്മൾ അതിജീവിതക്കൊപ്പം' സർഗാത്മക പ്രതിഷേധം ആക്രമിക്കപ്പെട്ട നടിക്കുള്ള ഐക്യദാർഢ്യമായി. പ്രതിജ്ഞ ചൊല്ലിയും ചിത്രം വരച്ചും നൃത്തം ചെയ്തും നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതുജന സമക്ഷം വെയ്ക്കണമെന്ന് പ്രമേയം പാസാക്കി. നിരവധി പേരുടെ മൊഴിയെടുത്ത് രണ്ടര വർഷം കൊണ്ട് പൂർത്തിയാക്കിയതാണ് റിപ്പോർട്ട്. ഇതിനായി രണ്ട് കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും മൊഴി നൽകിയ ഇരകളുടെ സ്വകാര്യത സംരക്ഷിച്ച് റിപ്പോർട്ട് പുറത്ത് വിടണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. പി.ശ്രീജ പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തെ പിന്തുണച്ച് വേദിയിൽ സ്ഥാപിച്ച ബോർഡിൽ കെ.അജിത ആദ്യ ഒപ്പുവെച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.എം.ഗീത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകും. അഡ്വ.മിനി, ദീദി ദാമോദരൻ, വിജി പെൺകൂട്ട്, ഗിരിജ പാർവതി, ഗാർഗി, ബൈജു മേരിക്കുന്നത്, കെ.രജിത, അഡ്വ.പി.എ.അബിജ, തുടങ്ങിയവർ പ്രസംഗിച്ചു.
ചിത്രരചന, ഫോട്ടോപ്രദർശനം, നാടൻപാട്ട്, കഥക്, നാടകം, സിത്താർ എന്നിവ നടന്നു. അന്വേഷി, പെൺകൂട്ട്, വനജാ കളക്ടീവ്, വിംഗ്സ് കേരള, പെണ്ണകം ബാലുശ്ശേരി, ശാസ്ത്രസാഹത്യ പരിഷത്ത്, മഞ്ചാടിക്കുരു, പുനർജനി വനിത അഭിഭാഷക സമിതി, ഡബ്ല്യു.സി.സി, നിസ, ഡമോക്രാറ്റിക് ഡയലോഗ് ഫോറം, ജനാധിപത്യവേദി, എസ്.ഇ.കെ, ലോഹ്യ വിചാർ വേദി എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്.