കോഴിക്കോട്: കനത്ത മഴയിൽ നാശം വിതച്ച് ജില്ല. 20 വീടുകൾ ഭാഗികമായി തകർന്നു. ആളപായമില്ലെന്ന് ദുരന്ത നിവാരണ സെൽ. 16 വില്ലേജുകളിലാണ് ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. കൊയിലാണ്ടി താലൂക്കിൽ 13 വീടുകൾക്കും വടകര താലൂക്കിൽ അഞ്ച് വീടുകൾക്കും കോഴിക്കോട് താലൂക്കിൽ ഒരു വീടിനും താമരശ്ശേരിയിലെ ഒരു വീടിനുമാണ് മഴയിൽ കേടുപാട് സംഭവിച്ചത്.
നല്ലളം വെള്ളത്തുംപാടത്ത് മുഹമ്മദ് യൂസഫിന്റെ മകൻ ഫൈസലിന്റെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു വീണു. കൊയിലാണ്ടി താലൂക്കിലെ ചെറുവണ്ണൂരിൽ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് എടക്കയിൽ പീടികയുള്ള പറമ്പിൽ രാജന്റെ വീട് ഭാഗികമായി തകരുകയും പോർച്ചിൽ നിർത്തിയിട്ട കാറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടത്തിൽ വീടിന്റെ സൺഷെയ്ഡും ഒരു ഭാഗത്തെ പില്ലറുകളും തകർന്നു.
ചങ്ങരോത്ത് പഞ്ചായത്തിൽ ഒമ്പതാംവാർഡിലെ പനംകുറ്റിക്കര സുഭാഷിന്റെ നിർമാണത്തിലിരുന്ന വീട് തകർന്നു വീണു. കീഴരിയൂർ വില്ലേജിലെ കോണിൽ മീത്തൽ കൃഷ്ണന്റെ വീട് ഭാഗികമായി തകർന്നു. കോട്ടൂർ വില്ലേജിലെ മുരളീധരന്റെ വീടിന് സമീപത്തെ കരിങ്കൽ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. നരിപ്പറ്റ വില്ലേജിലെ മാതു കോളിയാട്ടു പൊയിൽ, ബിനീഷ് എന്നിവരുടെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. മലയോരമേഖലയിലും മഴ നാശം വിതച്ചിട്ടുണ്ട്. വ്യാപകമായ കൃഷിനാശവുമുണ്ടായിട്ടുണ്ട്.
ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം കടപുഴകി
പേരാമ്പ്ര: ശക്തമായ കാറ്റിലും മഴയിലും ചെറുവണ്ണൂർ പഞ്ചായത്തിലെ ആറാം വാർഡിൽ പീടികയുള്ള പറമ്പിൽ രാജന്റെ വീടിന് മുകളിൽ മരം കടപുഴകി വീണു. ഗ്രാമപഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു .കഴിഞ്ഞ മൂന്നു ദിവസമായി കിഴക്കൻ മലയോരത്ത് മഴ തുടരുകയാണ് .കൂത്താളി, തണ്ടോറപ്പാറ കാറ്റിൽ ഫലവൃക്ഷങ്ങൾ നശിച്ചിട്ടുണ്ട്.
കക്കയം ജലസംഭരണി; ഓറഞ്ച് അലർട്ട്
കോഴിക്കോട്: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്ന് 756.50 മീറ്ററിൽ എത്തിയ സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധികജലം ഒഴുക്കി വിടുന്ന നടപടികളുടെ ഭാഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പാണിത്. മഴ കൂടി ജലനിരപ്പ് വീണ്ടും ഉയർന്നാൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നും എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.