സുൽത്താൻ ബത്തേരി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇഞ്ചി വിലയിൽ നേരിയ വർദ്ധനവുണ്ടായെങ്കിലും ബഹുഭൂരിപക്ഷം കർഷകർക്കും വിലവർദ്ധനവിന്റെ പ്രയോജനം ലഭിക്കില്ല. പലരും നേരത്തെതന്നെ കിട്ടിയ വിലയ്ക്ക് ഇഞ്ചി വിറ്റിരുന്നു.
മലയാളികൾ ഏറ്റവും കൂടുതൽ ഇഞ്ചി കൃഷിചെയ്യുന്ന കർണാടകയിൽ ചാക്കിന് 650 മുതൽ 900 രൂപ വരെ വിലയ്ക്കാണ് കഴിഞ്ഞ ജൂൺ മുപ്പത് വരെ കർഷകർ ഇഞ്ചിവിൽപ്പന നടത്തിയത്. എന്നാൽ ഇപ്പോൾ ഇഞ്ചി വില 1700 മുതൽ 1800 രൂപ വരെയായി വർദ്ധിച്ചു.

ഭൂമിയുടെ പാട്ടക്കരാർ അവസാനിക്കുന്ന ജൂൺ 30-ന് മുമ്പായി കർഷകരെല്ലാം ഇഞ്ചി പറിച്ച് സ്ഥലം ഒഴിവാക്കി കൊടുത്തിരുന്നു. വൻകിട കർഷകർ മാത്രമാണ് 1.10 മുതൽ 1.50 ലക്ഷം വരെയുള്ള പാട്ടക്കരാർ വീണ്ടും പുതുക്കി ഇഞ്ചി പറിച്ച് കൊടുക്കാതെ ഇട്ടത്. ഇവർക്ക് മാത്രമേ ഇപ്പോഴത്തെ വിലവർദ്ധനവിന്റെ ഗുണം ലഭിക്കുകയുള്ളൂ.
ബാങ്ക്‌ വായ്പയെടുത്തും സ്വർണവും മറ്റും പണയം വെച്ചുമാണ് മലയാളികൾ കർണാടകയിൽ ഇഞ്ചികൃഷി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ വൻ ലാഭമായിരുന്നെങ്കിൽ ഇപ്പോൾ വൻ കടവുമായാണ് പലരും മടങ്ങുന്നത്.

ജനുവരി ഒന്ന് മുതൽ 18 മാസത്തെക്കാണ് ഭൂമി പാട്ടത്തിന് കരാർ എഴുതുക. ഭൂമി ഒഴിവായി കൊടുത്തില്ലെങ്കിൽ ഒരു വർഷത്തേക്ക് കരാർ പുതുക്കണം. ഇതിന് പണമില്ലാത്തവരാണ് കിട്ടിയ വിലയ്ക്ക് ഇഞ്ചി പറിച്ച് വിൽക്കുന്നത്.


രാസവളത്തിന് അമിതവില

രാസവളത്തിന്റെയും കീടനാശിനിയുടെയും വിലവർദ്ധനവും ഇഞ്ചിയുടെ വിലയില്ലായ്മയും കർഷകരെ കടക്കാരാക്കുകയാണ്. രാസവളത്തിനും കീടനാശിനിക്കും മൂന്നിരട്ടിയാണ് വിലവർദ്ധിച്ചത്. രാസവളം ഉപയോഗിക്കാതിരുന്നാൽ വിളവ് ഉണ്ടാവുകയില്ല.


മലയാളി കുത്തക തകരുന്നു
ഇഞ്ചി ഏറ്റവുമധികം കൃഷിചെയ്തിരുന്നത് മലയാളികളാണ്. കർണാടകയിലാണ് ഏറ്റവുമധികം ഇഞ്ചികൃഷി. ഇവിടുത്തെ ഏഴ് ജില്ലകളിൽ വ്യാപകമായി ഇഞ്ചി കൃഷിചെയ്യുന്നുണ്ട്. കൂടുതലും വയനാട്ടുകാർ. ലോകത്തെ ഇഞ്ചി ഉൽപ്പാദിപ്പിക്കുന്നവരിൽ 15 ശതമാനവും വയനാട്ടുകാരാണ്. കൊവിഡ് കാലത്ത് ഇഞ്ചി കിട്ടാതെ വന്നതോടെ വടക്കേ ഇന്ത്യയിലും പരീക്ഷണാടിസ്ഥാനത്തിൽ ചിലർ കൃഷി തുടങ്ങി. മലയാളികളുടെ കുത്തക തകർത്തുകൊണ്ട് ഇപ്പോൾ ഉത്തരേന്ത്യയിലും ഇഞ്ചികൃഷിയുണ്ട്.


തുടങ്ങിയത് പതിനായിരത്തിൽ

പതിറ്റാണ്ടുകൾക്ക് മുമ്പ് മലയാളികൾ ഇഞ്ചികൃഷിക്ക് കർണാടകയിൽ എത്തുമ്പോൾ ഏക്കറിന് ഭൂമി വാടക പതിനായിരം രൂപയായിരുന്നു. ഇന്ന് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെയാണ്. 18 മാസ കാലാവധി കഴിഞ്ഞാൽ ഒന്നോ രണ്ടോ മാസത്തേക്ക് തുടരാൻ പറ്റില്ല . വീണ്ടും പണം നൽകി കരാർ പുതുക്കണം. കെ.ആർ.നഗർ, ഷിമോഗ, സാഗർ, കുടക്, ചാമരാജ്നഗർ, ഉത്തരകർണാടകയിലെ ഹുബ്ലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഇഞ്ചി കൃഷിയുള്ളത്.

ഫോട്ടോ- ഇഞ്ചി
കർണാടകയിലെ ഇഞ്ചിപ്പാടങ്ങളിൽ വിൽപ്പനയ്ക്കായി പറിച്ചിട്ടിരിക്കുന്ന ഇഞ്ചി