കോഴിക്കോട്: സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പർ ഭാഗ്യക്കുറി പുറത്തിറക്കി. കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാതല വിൽപ്പനയുടെ ഉദ്ഘാടനം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഏജന്റുമാർക്ക് ടിക്കറ്റ് നൽകിക്കൊണ്ട് നിർവഹിച്ചു. ടിക്കറ്റ് പ്രകാശന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു.
ആകെ 10 സീരിസുകളിലായി പുറത്തിറങ്ങുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ആദ്യമായാണ് ഇത്ര വലിയ തുകയുടെ ഭാഗ്യക്കുറി കേരളത്തിൽ അവതരിപ്പിക്കുന്നത്. സമ്മാനത്തുകയോടൊപ്പം സമ്മാനങ്ങളുടെ എണ്ണവും ഗണ്യമായി ഇത്തവണ വർദ്ധിച്ചിട്ടുണ്ട്. അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 പേർക്ക് ഒരുകോടി രൂപ വീതം ലഭിക്കും. നാലാം സമ്മാനം 90 പേർക്ക് ഒരു ലക്ഷം രൂപയും, 5000 രൂപയുടെ അഞ്ചാം സമ്മാനം 72000 പേർക്കും ലഭിക്കും. ആകെ 126 കോടി 31 ലക്ഷം രൂപ സമ്മാനത്തുകയിനത്തിൽ കൈമാറും. സമാശ്വാസ സമ്മാനം 5 ലക്ഷം വീതം 9 പേർക്ക് ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.
ഭാഗ്യക്കുറി മേഖലയിലെ അനധികൃത പ്രവണതകൾ തടയുന്നതിനായി സെക്യൂരിറ്റി ഫീച്ചേഴ്‌സ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഫ്‌ളൂറസന്റ് കളറിലാണ് ഓണം ബമ്പർ പുറത്തിറങ്ങുക. കൂടാതെ മറ്റ് ബമ്പറുകളിൽ നിന്നും വ്യത്യസ്തമായി 90 ജി.എസ്.എം പേപ്പറിലാണ് ഇത്തവണ ടിക്കറ്റുകൾ അച്ചടിക്കുന്നത്.
2000 ലാണ് സംസ്ഥാന സർക്കാർ ഒരു കോടി രൂപ ഒന്നാം സമ്മാനം നൽകി തിരുവോണം ബമ്പർ ആരംഭിച്ചത്. തുടർന്ന് വന്ന വർഷങ്ങളിൽ തുകയിൽ ക്രമാതീതമായി വർദ്ധനവ് വരുത്തി. ഈ വർഷമാണ് ഒന്നാം സമ്മാനതുക 25 കോടിയായി ഉയർത്തിയത്.
വാർഡ് കൗൺസിലർ എം.എൻ. പ്രവീൺ, ഡെപ്യൂട്ടി ഡയറക്ടർ എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ ക്രിസ്റ്റി മൈക്കിൾ സ്വാഗതവും അസി. ജില്ലാ ഓഫീസർ കെ.എ.ഷേർലി നന്ദിയും പറഞ്ഞു. ലോട്ടറി ഏജന്റുമാർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.