കോട്ടയം: വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെ ജലഗതാഗത വകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11.30ഓടെ കുമരകത്തിന് സമീപം വേമ്പനാട്ട് കായലിന്റെ മദ്ധ്യഭാഗത്തായിരുന്നു അപകടം. കുമരകത്തു നിന്ന് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളുടെ വള്ളമാണ് ശക്തമായ കാറ്റിൽപ്പെട്ട് കായലിൽ തലകീഴായി മറിഞ്ഞത്. മുഹമ്മയിൽ നിന്ന് കുമരകത്തേക്ക് രാവിലെ 11ന് പുറപ്പെട്ട എസ് 52 ബോട്ടിലെ ബോട്ട് മാസ്റ്റർ ടി.എ.ബിന്ദു രാജ്, സ്രാങ്ക് എം.ബി.ഷൈൻ കുമാർ, ഡ്രൈവർ ഇ.എ.അനസ്, ലാസ്‌കർമാരായ കെ.പി.പ്രശാന്ത്, ടി.രാജേഷ്, സ്രാങ്ക് പി.എൻ.ഓമനക്കുട്ടൻ എന്നിവർ ചേർന്നാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. വള്ളം മറിഞ്ഞ് കിടക്കുന്നത് കണ്ട് ബോട്ട് സംഭവ സ്ഥലത്തേക്ക് എത്തുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ലൈഫ് ബോയ എറിഞ്ഞ് നൽകി, ബോട്ടിലേക്ക് വലിച്ചുകയറ്റിയാണ് തൊഴിലാളികളെ രക്ഷിച്ചത്. മത്സ്യത്തൊഴിലാളികളായ കുഞ്ഞുമോൻ കുട്ടുവടി, രാജു കുൽപ്പറച്ചിറ, അനൂപ് കായ്‌ത്തറ, സാബു നടുചിറ, ഷിജു തോപ്പിൽ എന്നിവർക്ക് പ്രഥമ ശൂശ്രൂഷ നൽകി വിട്ടയച്ചു. രക്ഷാപ്രവർത്തനം നടത്തിയ ജീവനക്കാരെ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ ആദരിച്ചു.