പാലാ: കൊവിഡ് രോഗബാധിതനായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച ഫ്രഞ്ച് പൗരനായ മെഴ്‌സിയർ ജീൻ പിയർ (77) യ്ക്ക് അന്ത്യോപചാരവും ചിതയുമൊരുക്കി കിടങ്ങൂർ ഗ്രാമപഞ്ചായത്ത് മാതൃകയായി. വിനോദസഞ്ചാരിയായി കേരളത്തിലെത്തിയതായിരുന്നു പിയർ.

എന്നാൽ ഇതിനിടെ ന്യുമോണിയ ബാധിച്ച് എറണാകുളത്ത് ചികിത്സ തേടിയെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തുടർന്ന് കൊവിഡും ബാധിച്ചതോടെ നാലിന് മരിച്ചു. എംബസി അധികൃതരുമായി ബന്ധപ്പെട്ട ജില്ലാ ഭരണകൂടം ഫ്രാൻസിലുള്ള ബന്ധുക്കളുടെ അനുമതിയോടെ സംസ്‌കാരം ഇവിടെ നടത്താൻ തീരുമാനിക്കുകയായിരുന്നു.

മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നെടുമ്പാശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. സർക്കാർ ഉത്തരവനുസരിച്ച് കളക്ടറുടെ നിർദ്ദേശപ്രകാരം കോട്ടയം തഹസിൽദാർ മൃതദേഹം ഏറ്റുവാങ്ങി.

കോട്ടയം, ഏറ്റുമാനൂർ എന്നിവടങ്ങളിലുള്ള വാതക ശ്മശാനങ്ങൾ പ്രവർത്തനക്ഷമമല്ലാത്തതിനാൽ കിടങ്ങൂർ പഞ്ചായത്തിന്റെ ശ്മശാനത്തിലെത്തിച്ചു സംസ്കരിക്കുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു,​ കോട്ടയം തഹസിൽദാർ അനിൽകുമാർ, കിടങ്ങൂർ പൊലീസ് എസ്.എച്ച്.ഒ കെ.ആർ.ബിജു, പഞ്ചായത്ത് സെക്രട്ടറി രാജീവ്, ലീഗൽ സർവീസ് അതോറിട്ടി പ്രതിനിധി ഷൈജു കെ.എ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബുമോൻ, കിടങ്ങൂർ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സനിൽകുമാർ പി.റ്റി, അസി. സെക്രട്ടറി അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.