തിരുവാർപ്പ് : പഞ്ചായത്തുകളിൽ പദ്ധതി വിഹിതം വർദ്ധിപ്പിക്കാത്തതും, റോഡ് മെയിന്റെനൻസ് ഗ്രാന്റ് വെട്ടിക്കുറച്ചതും, അനിവാര്യ പദ്ധതികളുടെ തുക വർദ്ധിപ്പിച്ചതും മൂലം പഞ്ചായത്തിലെ പശ്ചാത്തല മേഖലയിലെ റോഡ് നവീകരണമുൾപ്പെടെയുളള പദ്ധതികൾക്ക് ഫണ്ട് ഇല്ലാത്ത അവസ്ഥയിൽ.
ആറ് ലക്ഷം രൂപയോളം ഓരോ വാർഡിലേയ്ക്കും റോഡ് നിർമ്മാണത്തിന് ലഭിച്ചു കൊണ്ടിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം 40 ലക്ഷം രൂപ മാത്രമാണ് തിരുവാർപ്പ് പഞ്ചായത്തിലെ മുഴുവൻ റോഡുകൾക്ക് ലഭ്യമായത്. 18 വാർഡുകളുള്ള പഞ്ചായത്തിൽ ഈ തുക 5 ലക്ഷം വീതം 8 വാർഡുകളിലേയ്ക്ക് നൽകി. ഈ വർഷം ലഭ്യമായ 45 ലക്ഷം രൂപ കഴിഞ്ഞ വർഷം ഫണ്ട് ലഭ്യമാകാത്ത വാർഡുകളിലേയ്ക്ക് മാത്രമായി നീക്കിവച്ചിരിക്കുകയാണ്. റോഡ് മെയിന്റെനൻസ് ഗ്രാന്റ് ഇനത്തിൽ തകർന്ന റോഡുകളുടെ നവീകരണത്തിന് ബഡ്ജറ്റിൽ 1 കോടി 62 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഇതനുസരിച്ച് വർക്കിംഗ് ഗ്രൂപ്പും, ഗ്രാമസഭകളും, ഓരോ വാർഡിലേയ്ക്കും 9 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി രൂപീകരിച്ചത്. എന്നാൽ 10 ലക്ഷം രൂപ മാത്രമാണ് ഇപ്പോൾ പഞ്ചായത്തിലേയ്ക്ക് ആകെ അനുവദിച്ചത്. പദ്ധതി വിഹിതത്തിൽ നിന്ന് സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയ്ക്കായി 20 ശതമാനം നിർബന്ധമായി മാറ്റിവയ്ക്കണം. ബാക്കി തുക ഹഡ്കോ വായ്പയുടെ തിരിച്ചടവ് ഉൾപ്പെടെ നിർബന്ധിത വകയിരുത്തലുകൾ കഴിഞ്ഞാൽ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ പണം ഇല്ലാത്ത അവസ്ഥയാണ്. ഇതിനെതിരെ തിരുവാർപ്പ് പഞ്ചായത്തിൽ കോൺഗ്രസ് സമരത്തിനൊരുങ്ങുകയാണ്. യോഗത്തിൽ പാർലമെന്ററി പാർട്ടി ലീഡർ റൂബി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുമേഷ് കാഞ്ഞിരം, മുരളി ക്യഷ്ണൻ, റേച്ചൽ ജേക്കബ്, ബുഷ്റ തൽഹത്ത് തുടങ്ങിയവർ പ്രസംഗിച്ചു.