കോട്ടയം : എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പേവിഷബാധ എന്നിവ തടയുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഊർജ്ജിത രോഗ പ്രതിരോധ പരിപാടിയായ പ്രഥമം പ്രതിരോധത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. സ്‌കൂളുകൾ, തൊഴിലിടങ്ങൾ, തോട്ടങ്ങൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന കൊതുകുകളുടെ ഉറവിട നിർമാർജ്ജനത്തിന്റെ ആദ്യഘട്ടമാണ് പൂർത്തീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു. 772 സ്‌കൂളുകളിലായി 5870 കൊതുക് ഉറവിടങ്ങൾ കണ്ടെത്തി നീക്കം ചെയ്തു. ഇവയിൽ 257 എണ്ണത്തിൽ കൊതുക് കൂത്താടിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. 1483 തൊഴിലിടങ്ങൾ, തോട്ടങ്ങൾ എന്നിവ സന്ദർശിച്ച് 5250 കൊതുക് ഉറവിടങ്ങൾ കണ്ടെത്തി നീക്കം ചെയ്തു. ഇവയിൽ 381 എണ്ണത്തിൽ കൊതുകു കൂത്താടികളെ കണ്ടെത്തി. 42323 വീടുകൾ സന്ദർശിച്ച് 68662 ഉറവിടങ്ങൾ കണ്ടെത്തി നീക്കം ചെയ്തു. 21 വരെ പരിപാടിയുടെ ഭാഗമായി മലിനജലസമ്പർക്കമുള്ള ജോലി ചെയ്യുന്നവർക്കും പ്രദേശവാസികൾക്കും എലിപ്പനി പ്രതിരോധമരുന്ന് വിതരണം ചെയ്യും. 22 മുതൽ 24 വരെ രണ്ടാംഘട്ട കൊതുക് നിർമാർജ്ജനം നടത്തും. 25 മുതൽ 28 വരെ വീടുകൾ സന്ദർശിച്ച് കുടിവെള്ള സ്രോതസുകളുടെ അണുനശീകരണം നടത്തും. 29 മുതൽ 31 വരെ അവസാനഘട്ട കൊതുക് നിർമാർജ്ജനം. 22, 29 തീയതികളിൽ പേവിഷബാധ ബോധവത്കരണം.