
കോട്ടയം. ഇത് പഴയ വാഹനങ്ങളുടെ പ്രദർശനമല്ല. ഒരുകാലത്ത് സർക്കാർ ബോർഡ് വച്ച് രാജകീയമായി നിരത്തുകളിൽ നിറഞ്ഞ് നിന്നിരുന്ന വാഹനങ്ങൾ. ഏറെയും അംബാസിഡറും, ജീപ്പും. പക്ഷെ എന്ത് പറയാൻ ഇപ്പോഴത്തെ അവസ്ഥ കണ്ടോ. തുരുമ്പെടുത്ത് ആർക്കും വേണ്ടാതെ നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. അതും ജില്ലാ ഭരണസിരാകേന്ദ്ര വളപ്പിൽ തന്നെ. ആരും തിരിഞ്ഞ് നോക്കാതായതോടെ ഇവിടം കാടുകയറി. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണിപ്പോൾ. ഇനിയൊരു മോചനം ഈ വണ്ടികളും പ്രതീക്ഷിക്കുന്നില്ലായിരിക്കും. മഴപെയ്താൽ വാഹനങ്ങളിൽ വെള്ളം തങ്ങി നിൽക്കുന്ന അവസ്ഥയുണ്ട്. പരിസരത്ത് വെള്ളം കെട്ടിക്കിടന്ന് കൊതുകും കൂത്താടിയും പെരുകി. ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ മുൻപിലും, യുദ്ധ സ്മാരകത്തിന് സമീപവുമായിട്ടാണ് തുരുമ്പെടുത്ത വാഹനങ്ങൾ കൂടുതൽ കിടക്കുന്നത്. പല സ്ഥലങ്ങളിലായി ഇരുപതിലധികം വാഹനങ്ങൾ നശിച്ച് കിടപ്പുണ്ട്. റവന്യൂ, പൊതുമരാമത്ത് , ആരോഗ്യ വകുപ്പ് കളുടെ ബോർഡുള്ള വാഹനങ്ങളാണ് അധികവും. കളക്ടറേറ്റിൽ എത്തുന്ന പൊതുജനങ്ങൾക്കും ജീവനക്കാർക്കും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതിരിക്കുമ്പോഴാണ് വിവിധ വകുപ്പുകളുടെ കാലഹരണപ്പെട്ട വാഹനങ്ങൾ മാറ്റാതെ ഇട്ടിരിക്കുന്നത്.
നിറയെ മദ്യക്കുപ്പികൾ.
നശിച്ചു കിടക്കുന്ന വാഹനങ്ങൾക്കകത്ത് നിരവധി മദ്യക്കുപ്പികളും ഗ്ലാസുകളും കാണാം. ഡെങ്കിപ്പനിക്കും മറ്റ് പകർച്ചവ്യാധികൾക്കെതിരെയും ഡ്രൈ ഡേ ആചരണവും , ശുചീകരണവുമൊക്കെ നടക്കുന്നുണ്ടെങ്കിലും ഇവിടെ ആരും വൃത്തിയാക്കാറില്ല. വാഹനങ്ങൾ ലേലം ചെയ്ത് മാറ്റുമോ അതോ തുരുമ്പെടുത്ത് ഇവിടെ തന്നെ കിടക്കുമോ എന്ന് കാത്തിരുന്ന് കാണാം.
വാൽക്കഷണം . പഴയ അംബാസിഡർ കാറും ജീപ്പുമൊക്കെ ന്യൂജെൻ പിള്ളേർക്ക് ഫോട്ടോ ഷൂട്ട് നടത്താൻ പറ്റിയ സ്ഥലമാണന്നാണ് സംസാരം.