ലീഡർ എന്നു പറഞ്ഞാൽ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന രാഷ്ട്രീയ നേതാവിന്റെ മുഖം സാക്ഷാൽ കെ.കരുണാകരന്റേതാണ്. വേഗം ആയിരുന്നു ലീഡറുടെ മുഖമുദ്ര. അത് വിമർശകർ പറയുന്നതു പോലെ സഞ്ചരിക്കുന്ന കാറിന്റെ വേഗം ആയിരുന്നില്ല. ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ വേഗത്തിൽ തീരുമാനം എടുക്കാനുള്ള അദ്ദേഹത്തിന്റെ വൈഭവം ആയിരുന്നു. പ്രത്യേകിച്ച് പറഞ്ഞ് അറിയിക്കേണ്ടതില്ല, കാരണം പല കാര്യങ്ങളിലും കേരളം അത് മനസിലാക്കിയിട്ട് ഉണ്ടെന്ന് ചരിത്രം പരിശോധിച്ചാൽ അറിയാനാകും.

കെ.കരുണാകരൻ വിടപറഞ്ഞിട്ട് 12 വർഷമാകുന്നു. ഒരു വ്യാഴവട്ടം. പക്ഷേ കേരളത്തിലെ കോൺഗ്രസിനെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയ ലീഡറെ കേരള ജനത മറക്കില്ലെങ്കിലും, അദ്ദേഹത്തിന്റെ പാർട്ടിയിലെ നേതൃത്വനിര മറന്നെന്നു വേണം അനുമാനിക്കാൻ.