
കൊല്ലം: നാടൻ കോഴിമുട്ടയുടെ ഡിമാൻഡ് വർദ്ധിച്ചതോടെ വിപണിയിൽ തമിഴ്നാട്ടിൽ നിന്നുള്ള വ്യാജമുട്ടകൾ നിറയുന്നു. തമിഴ്നാട് നാമക്കലിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും മുട്ട എത്തുന്നത്. വെള്ളനിറമുള്ള ലഗോൺ കോഴിമുട്ടയ്ക്ക് ഇപ്പോൾ ചില്ലറ വില്പന വില 7.50 രൂപയാണ്. എന്നാൽ തവിട്ട് നിറമുള്ള നാടൻ കോഴിമുട്ടയ്ക്ക് ഡിമാൻഡ് കൂടുതലാണ്. ലഭ്യത കുറവായതിനാൽ പത്ത് രൂപയോളം നൽകണം.
എന്നാൽ നാടൻ കോഴിമുട്ടയുടെ നിറത്തിലും വലിപ്പത്തിലുമുള്ള വ്യാജമുട്ടകളും വിപണിയിൽ ലഭ്യമാണ്. ഹോർമോണും മറ്റും കുത്തിവച്ച് വളർത്തുന്ന കോഴികളിൽ നിന്നാണ് ഇത്തരം മുട്ടകൾ ശേഖരിക്കുന്നത്.
ചെറുകിട വ്യാപാരികൾ വ്യാജമുട്ട വില്പനയ്ക്കാണ് താത്പര്യം കാട്ടുന്നത്. നാടൻ കോഴിമുട്ട ലഭിക്കുന്നതിനേക്കാൾ വിലകുറച്ച് ലഭിക്കുകയും നാടന്റെ അതേ വിലയ്ക്ക് വിൽക്കുകയും ചെയ്യാമെന്നതിനാൽ ഒരു മുട്ടയ്ക്ക് രണ്ടര രൂപയിലധികം ലാഭം ലഭിക്കും. വ്യാജമുട്ടകൾ വിപണി നിറഞ്ഞതോടെ നാടൻ കോഴിവളർത്തൽ കർഷകരും പ്രതിസന്ധിയിലായി.