
കൊൽക്കത്ത: പ്രമുഖ ബംഗാളി സംവിധായകൻ തരുൺ മജുംദാർ(91) അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
'അലോർ പിപാസ' എന്ന ചിത്രത്തിലൂടെ ബസന്ത ചൗധരിക്കൊപ്പമാണ് തരുൺ മജുംദാർ സിനിമയിലേക്കെത്തുന്നത്. മുമ്പ് ദിലീപ് മുഖോപാധ്യായ്, സച്ചിൻ മുഖർജി എന്നിവർക്കൊപ്പം യാത്രിക് എന്ന സിനിമാ കൂട്ടായ്മയുടെ ഭാഗമായിരുന്നു തരുൺ മജുംദാർ. 1963-ൽ യാത്രിക് വേർപിരിഞ്ഞു. ബാലികാ ബധു (1976), കുഹേലി (1971), ശ്രീമാൻ പൃഥ്വിരാജ് (1972), ഗണദേവത (1978) ദാദർ കീർത്തി (1980) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. ഉത്തംകുമാർ, സുചിത്ര സെൻ, ഛബ്ബി ബിശ്വാസ്, സൗമിത്ര ചാറ്റർജി തുടങ്ങിയ താരങ്ങൾക്കൊപ്പം മികച്ച ചിത്രങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. 1990ലാണ് രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചത്.