
ലണ്ടൻ: പുരുഷ സിംഗിൾസ് സെമിഫൈനലിൽ നിന്ന് റാഫേൽ നദാൽ പിന്മാറി. പരിക്കിനെതുടർന്നാണ് നദാൽ ടൂർണമെന്റിൽ നിന്ന് പിന്മാറിയത്. സെമിഫൈനലിൽ ആസ്ട്രേലിയയുടെ നിക്ക് കിർഗിയോസായിരുന്നു നദാലിന്റെ എതിരാളി. നദാൽ പിന്മാറിയതോടെ കിർഗിയോസിന് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു. നൊവാക്ക് ജോക്കോവിച്ച് - കാമറൂൺ നോറീ മത്സരത്തിലെ വിജയിയെ കിർഗിയോസ് ഫൈനലിൽ നേരിടും.
ക്വാർട്ടർ ഫൈനൽ മത്സരത്തിനിടയിലും നദാലിനെ പരിക്ക് വല്ലാതെ അലട്ടിയിരുന്നു, തനിക്ക് ടൂർണമെന്റിൽ തുടർന്ന് കളിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ക്വാർട്ടർ ഫൈനലിന് ശേഷം നദാൽ സംശയം പ്രകടിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ടൂർണമെന്റിൽ നിന്ന് പിന്മാറാൻ കുടുംബാംഗങ്ങളുടെയടക്കം ശക്തമായ സമ്മർദ്ദം നദാലിന് മേൽ ഉണ്ടായിരുന്നു. നദാലിന്റെ അടിവയറിലെ പേശികളിൽ ഏഴ് മില്ലിമീറ്റർ വലിപ്പമുള്ള കീറൽ കണ്ടെത്തിയിരുന്നു. ക്വാർട്ടർഫൈനൽ മത്സരത്തിന് ശേഷം നടത്തിയ സ്കാനിംഗിലാണ് പരിക്കിന്റെ കാഠിന്യം ബോദ്ധ്യപ്പെട്ടത്.
We're sad to see it end this way, @RafaelNadal
— Wimbledon (@Wimbledon) July 7, 2022
Thank you for another year of unforgettable moments at The Championships#Wimbledon pic.twitter.com/XadiEVxaWF
അഞ്ച് സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിലാണ് അമേരിക്കൻ താരം ടെയ്ലർ ഫ്രിറ്റ്സിന്റെ ക്വാർട്ടർ ഫൈനലിലെ വെല്ലുവിളി നദാൽ മറികടന്നത്. 3-6, 7-5, 3-6, 7-5, 7-6 എന്ന സ്കോറിനായിരുന്നു നദാലിന്റെ വിജയം. 2008ൽ വിംബിൾഡൺ പുരുഷസിംഗിൾസ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പോരാട്ടത്തിനൊടുവിൽ (നാല് മണിക്കൂർ 48 മിനിട്ട്) റോജർ ഫെഡററെ കീഴടക്കി നദാൽ കന്നി വിംബിഡൺ കിരീടത്തിൽ മുത്തമിട്ടതിന്റെ പതിന്നാലാം വാർഷിക ദിനത്തിന്റെ അന്നായിരുന്നു ക്വാർട്ടർ പോരാട്ടവും.