japan

ടോക്കിയോ: വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ അന്തരിച്ചു. അല്പം മുമ്പാണ് മരണവിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെ കിഴക്കന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ വച്ചാണ് ആബേയ്ക്ക് നേരെ അക്രമി വെടിയുതിർത്തത്.പിന്നില്‍നിന്ന് കൈത്തോക്ക് ഉപയോഗിച്ച് വെടിവച്ചുവെന്നാണ് പൊലീസ് പറയുന്നത്. രണ്ട് വെടിയുണ്ടകൾ ഏറ്റു എന്നാണ് റിപ്പോർട്ട്. അക്രമി എന്നുകരുതുന്ന 41 കാരനായ യമഗാമി തെത്സുയയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾ മുൻ നാവിക സേനാ ഉദ്യോഗസ്ഥർ ആണ്. ഇന്ത്യയുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ആബേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു.

വെടിയേറ്റ ഉടനെ ഹൃദയാഘാതം കൂടി ഉണ്ടായതാണ് ആരോഗ്യനില കൂടുതൽ വഷളാക്കിയത്. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഏറ്റവും കൂടുതൽ കാലം ജപ്പാൻ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിൻസോ ആബേ. 2020ലാണ് അദ്ദേഹം അധികാരത്തിൽ നിന്നിറങ്ങുന്നത്. 2006ലാണ് അദ്ദേഹം ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഒരു വർഷമാണ് അധികാരത്തിലുണ്ടായിരുന്നത്. 2012ൽ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 2020 വരെ തുടർന്നു. 2012ൽ പ്രതിപക്ഷ നേതാവായും 2005 മുതൽ 2006 വരെ ചീഫ് കാബിനറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.