kk

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോത്തബയ രാജപക്‌സെയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും രാജിവയ്ക്കണമെന്ന് സർവകക്ഷിയോഗം ആവശ്യപ്പെട്ടു. സ്പീക്കർ താത്‌കാലിക പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നും യോഗം നിർദ്ദേശിച്ചു. കൊളംബോയിൽ അടിയന്തരമായി ചേർന്ന യോഗത്തിലാണ് നിർദ്ദേശം. പ്രതിപക്ഷത്തടക്കമുള്ള പാർട്ടികൾ സ്പീക്കറുടെ അദ്ധ്യക്ഷതയിലാണ് അടിയന്തര യോഗം ചേർന്ന് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടത്.

അതേസമയം സ‌ർവകക്ഷി സർക്കാരിന് അധികാരം കൈമാറാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അറിയിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.

ഭക്ഷ്യക്ഷാമവും ഇന്ധന ക്ഷാമവും രൂക്ഷമായതോടെയാണ് ലങ്കയിൽ വീണ്ടും പ്രതിഷേധം തുടങ്ങിയത്. പ്രസിഡന്റ് രാജപക്സെയുടെ വസതി പ്രക്ഷോഭകാരികൾ കൈയേറി. സനത് ജയസൂര്യ അടക്കമുള്ള ശ്രീലങ്കൻ കായികതാരങ്ങളും പ്രക്ഷോഭകാരികൾക്കൊപ്പം ചേർന്നിട്ടുണ്ട്. പലയിടങ്ങളിലും പൊലീസും പ്രക്ഷോഭകർക്കൊപ്പമാണ്. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് പ്രസിഡന്റിന്റെ വസതി വളഞ്ഞത്. ഇതോടെ ഗോതബായ രാജപക്സെ രാജ്യം വിട്ടെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈനിക ആസ്ഥാനത്ത് പ്രസിഡന്റുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

പ്രസിഡന്റിന്റെ വസതിയുടെ കിടപ്പുമുറിയും അടുക്കളയും പ്രതിഷേധക്കാർ കൈയേറി. രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭത്തിനിടെ 33 പേർക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. മുൻമന്ത്രിയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പ്രക്ഷോഭകാരികൾ ട്രെയിനിൽ കൊളംബോയിലേക്ക് തിരിച്ചതായും വിവരമുണ്ട്. കാൻഡി റെയിൽവേ സ്റ്റേഷൻ സമരക്കാർ പൂർണമായും പിടിച്ചെടുത്തു. ട്രെയിൻ നിർത്താൻ സൈന്യം ഉത്തരവിട്ടെങ്കിലും പ്രക്ഷോഭകാരികൾ നിരസിച്ചു. കരുതിയിരിക്കാൻ നാവിക സേനയ്ക്കും വ്യോമസേനയ്ക്കും നിർദേശം നല്‍കിയിട്ടുണ്ട്