
കൊളംബോ: രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ഒളിച്ചോടുകയും രാജി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ സ്പീക്കർ മഹിന്ദ യാപ്പ അബേയ്‌വർധനേ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകും. താത്കാലിക പ്രസിഡന്റായാണ് ചുമതലയേൽക്കുന്നത്. ഒരു മാസത്തിന് ശേഷം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന് ശേഷിക്കുന്ന രണ്ടു വർഷം അധികാരത്തിലിരിക്കാം. അടുത്ത വെള്ളിയാഴ്ച പാർലമെന്റ് സമ്മേളനം ചേരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. രാജ്യത്ത് സമാധാനം നിലനിർത്താൻ സഹകരിക്കണമെന്നും പിരിഞ്ഞുപോകണമെന്നും സംയുക്ത സൈനിക മേധാവി ജനറൽ ഷാവേന്ദ്ര സിൽവ പ്രക്ഷോഭകരോട് അഭ്യർത്ഥിച്ചു.
അതേസമയം, ശ്രീലങ്കൻ പ്രക്ഷോഭത്തിൽ തത്കാലം ഇടപെടേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ശ്രീലങ്കയിൽ മാനുഷിക സഹായം ഉറപ്പുവരുത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അഭയാർത്ഥി പ്രവാഹം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ കരുതിയിരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആഭ്യന്തര കലാപം വീണ്ടും കത്തിപ്പടർന്നതോടെയാണ് പ്രസിഡന്റ് ഗോതബയ ഔദ്യോഗിക വസതിയിൽ നിന്ന് ഒളിച്ചോടിയത്. ആംബുലൻസിൽ രക്ഷപ്പെട്ട ഗോതബയ സൈനിക ആസ്ഥാനത്ത് എത്തിയെന്നും കപ്പലിൽ രാജ്യം വിട്ടെന്നും അഭ്യൂഹമുണ്ട്. ഗോതബയ വെള്ളിയാഴ്ച രാത്രിതന്നെ വീടുവിട്ടോടുകയായിരുന്നു. പിന്നാലെ ബുധനാഴ്ച രാജിവയ്ക്കാമെന്ന് രാത്രിയോടെ സ്പീക്കറെ അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം അടിയന്തരമായി പാർലമെന്റ് സ്പീക്കർ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിലെ തീരുമാനപ്രകാരം വൈകുന്നേരത്തോടെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും രാജി പ്രഖ്യാപിച്ചു. സർവകക്ഷി സർക്കാർ രൂപീകരിക്കാനുള്ള തീരുമാനപ്രകാരമാണ് രാജി. സര്‍വകക്ഷി സര്‍ക്കാരില്‍ എല്ലാ പാര്‍ട്ടികള്‍ക്കും പങ്കാളിത്തമുണ്ടായിരിക്കും.