kk

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ പൊലീസ് ദിലീപിനെതിരെ വ്യാജതെളിവുണ്ടാക്കിയെന്ന ഗുരുതര ആരോപണവുമായി മുൻ ഡി.ജി.പി ആർ. ശ്രീലേഖ. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് അയച്ച കത്ത് എഴുതിയത് സുനിയല്ലെന്നും ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.

സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് അയച്ചെന്ന് പറയുന്ന കത്ത് എഴുതിയത് സഹതടവുകാരൻ വിപിൻലാലാണ്. ഇയാൾ ജയിലിൽ നിന്ന് കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു.

പൊലീസ് അന്വേഷണം ശരിയായി നടക്കാത്തതിനാലാണ് സാക്ഷികൾ കൂറുമാറാൻ കാരണം. ജയിലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണ്. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാദ്ധ്യമങ്ങളാണെന്നും പൊലീസിന് മേൽ മാദ്ധ്യമങ്ങളുടെ വലിയ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ ആരോപിച്ചു.

പള്‍സര്‍ സുനി മറ്റു ചില നടിമാരെയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും ശ്രീലേഖ പറയുന്നു. മുന്‍ ത്.തന്നോട് ചില നടിമാര്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഇവരോട് പരാതിപ്പെടാതിരുന്നതിനെതിരെ താന്‍ ചൂടായെന്നും എന്നാല്‍ കരിയര്‍ തകര്‍ച്ചയും മാനഹാനിയും ഭയന്നാണ് സംഭവം പുറത്തുപറയാതെ പണം കൊടുത്ത് സെറ്റില്‍ ചെയ്തതെന്ന് നടിമാര്‍ പറഞ്ഞതായും ശ്രീലേഖ വ്യക്തമാക്കി. വിശ്വാസ്യത പിടിച്ചുപറ്റി പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ഇതുപോലെ ചിത്രങ്ങള്‍ ചിത്രീകരിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്തതായി അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് ഇത് കേസ് ആക്കിയില്ല എന്ന് ചോദിച്ചപ്പോള്‍ അത് കരിയറിനെ ബാധിക്കുമോ എന്ന് കരുതിയും പൊലീസിന്റെ കൂടെ കേസുമായി പോകേണ്ട എന്നു കരുതിയും, ഇത് പുറത്തുവന്നാല്‍ ഏറ്റവും കൂടുതല്‍ മാനഹാനി തനിക്കാണെന്നുമുളളതു കൊണ്ടും കാശ് കൊടുത്ത് സെറ്റില്‍ ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് ശ്രീലേഖ പറഞ്ഞത്.

പള്‍സര്‍ സുനിയെ കസ്റ്റഡിയിലെടുത്ത സമയം തന്നെ ഇത് ആരെങ്കിലും ചെയ്യിച്ചതാണെന്ന് പറയുമായിരുന്നെന്നും എന്നാല്‍ അന്ന് അത്തരത്തില്‍ ഒന്നും പറഞ്ഞിരുന്നില്ലെന്നും ശ്രീലേഖ പറയുന്നു. പള്‍സര്‍ സുനി കിടന്ന ജയിലിലെ എല്ലാ സെല്ലുകളിലും കാമറയുണ്ട്. അതില്‍ പള്‍സര്‍ സുനി ഫോണില്‍ സംസാരിക്കുന്ന ദൃശ്യമുണ്ടായിരുന്നു. അവനേയും അവന്റെ കൂട്ടുകാരേയും കോടതിയില്‍ കൊണ്ടുപോയി തിരിച്ചുകൊണ്ടുവന്നവരില്‍ ഒരു പൊലീസുകാരന്‍ പള്‍സര്‍ സുനിയോട് രഹസ്യമായി സംസാരിക്കുകയും എന്തോ കൈമാറുന്നത് പോലെ നടന്നുവെന്ന് സംശയിക്കുന്നത് പോലെയുളള വീഡിയോ കിട്ടിയിരുന്നു. ആ പൊലീസുകാരനാണ് ഈ ഫോണ്‍ കൊടുത്തത് എന്ന സംശയത്തിലാണ് പൊലീസ്. ഇതിനെപ്പറ്റിയുളള റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. താന്‍ ഇക്കാര്യം കാണിച്ച് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും അവര്‍ പറഞ്ഞു.

ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് ഒരു കത്ത് എഴുതി എന്ന രേഖ പുറത്ത് വന്നു. സുനി എഴുതുന്നു എന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങള്‍ അതിനകത്ത് എഴുതിയിട്ടുണ്ട്. കാശ് തരാമെന്ന് പറഞ്ഞല്ലോ അത് അഞ്ചു പ്രാവശ്യമായി തന്നാല്‍ മതി. അത്യാവശ്യമായിട്ട് എനിക്ക് മുന്നൂറ് രൂപ അയച്ചുതരണം മണി ഓര്‍ഡറായിട്ട്. എന്നൊക്കെയാണ് അതിനകത്ത് എഴുതിയിരിക്കുന്നത്. അതില്‍ ഭയങ്കരമായിട്ട് പടര്‍ന്നിരിക്കുന്ന കഥ ഒന്നര രൂപ കോടിയുടെ ക്വട്ടേഷനാണ് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് 2012ലോ 2013നോ ആണ് ഏല്‍പ്പിച്ചിരുന്നത് ഇവനെ. സമയമൊത്ത് വന്നപ്പോള്‍ ക്വട്ടേഷന്‍ നടത്തുകയും പതിനയ്യായിരം രൂപ അയാള്‍ക്ക് അഡ്വാന്‍സായി നല്‍കിയെന്നുമായിരുന്നു. ഒന്നരക്കോടിക്ക് ക്വട്ടേഷന്‍ എടുത്ത ആളാണ് മുന്നൂറ് രൂപ ചോദിച്ച് കത്തയക്കുന്നതെന്നും ശ്രീലേഖ വീഡിയോയില്‍ പറഞ്ഞു.

നടീനടന്മാരുടെ സംഘടന ചേര്‍ന്ന് ഈ സംഭവത്തെ അപലപിച്ച സമയത്ത് ആദ്യമായി ഒരാള്‍ ഒരു ഗൂഢാലോചനയുണ്ടെന്ന് പറയുകയും പെട്ടെന്ന് ഒരു ദിവസം പത്രങ്ങളിലൂടെ ദിലീപ് എന്ന നടന്റെ പേര് കേള്‍ക്കുകയും ചെയ്തു. ഇങ്ങനെയൊരാള്‍ ചെയ്യോ എന്ന് സംശയമുണ്ടായിരുന്നെന്നും ദിലീപിന്റെ പെട്ടെന്നുളള ഉയര്‍ച്ചയില്‍ ഒരുപാട് ശത്രുക്കളുണ്ടായിരുന്നെന്നും അവര്‍ ആരോപിച്ചു.കേസില്‍ പല തിരിമറികളും നടന്നതായി താന്‍ സംശയിക്കുന്നുണ്ടെന്നും ശ്രീലേഖ വീഡിയോയില്‍ ആരോപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്ന സമയത്ത് തനിക്ക് പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ പറയേണ്ട സ്ഥലങ്ങളില്‍ താന്‍ ഇക്കാര്യം പറഞ്ഞിരുന്നെന്നും ശ്രീലേഖ പറയുന്നു.