
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലാത്തതിനാലാണ് ഗൂഢാലോചന കേസ് ഉയർന്നുവന്നതെന്ന് മുൻ ഡി.ജി.പി ആർ. ശ്രീലേഖ ആരോപിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം. ഒരാളെ പ്രതി ചേർക്കുന്നതിലെ തർക്കത്തിൽ കേസിലെ വിചാരണ അനന്തമായി നീളുന്നു. ഹാഷ് വാല്യു മാറി എന്നൊക്കെ പറയുന്നത് സാങ്കേതികമായ കാര്യം മാത്രമാണ്. ഗൂഢാലോചന കേസിലും ദിലീപിനെതിരെ തെളിവില്ലെന്നും അവർ പറഞ്ഞു. ദിലീപിനെ അറസ്റ്റ് ചെയ്‌തതിൽ തെറ്റുപറ്റി എന്ന് പൊലീസ് പറഞ്ഞാൽ വിശ്വാസ്യത കൂടുക അല്ലേ ചെയ്യുക. അന്ന് മാദ്ധ്യമ സമ്മർദ്ദത്തിൽ അറസ്റ്റുണ്ടായി, ഇന്നിപ്പോൾ തെളിവില്ല എന്നു പറഞ്ഞാൽ വിശ്വാസ്യത കൂടുമെന്നും ശ്രീലേഖ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ പൊലീസ് ദിലീപിനെതിരെ വ്യാജതെളിവുണ്ടാക്കിയെന്നും ശ്രീലേഖ ആരോപിച്ചു. യിലിൽ നിന്ന് പൾസർ സുനി ദിലീപിന് അയച്ച കത്ത് എഴുതിയത് സുനിയല്ലെന്നും ശ്രീലേഖ വെളിപ്പെടുത്തി. സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് അയച്ചെന്ന് പറയുന്ന കത്ത് എഴുതിയത് സഹതടവുകാരൻ വിപിൻലാലാണ്. ഇയാൾ ജയിലിൽ നിന്ന് കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു.
പൊലീസ് അന്വേഷണം ശരിയായി നടക്കാത്തതിനാലാണ് സാക്ഷികൾ കൂറുമാറാൻ കാരണം. ജയിലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണ്. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാദ്ധ്യമങ്ങളാണെന്നും പൊലീസിന് മേൽ മാദ്ധ്യമങ്ങളുടെ വലിയ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ ആരോപിച്ചു.
പള്‍സര്‍ സുനി മറ്റു ചില നടിമാരെയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും ശ്രീലേഖ പറയുന്നു. മുന്‍ ത്.തന്നോട് ചില നടിമാര്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഇവരോട് പരാതിപ്പെടാതിരുന്നതിനെതിരെ താന്‍ ചൂടായെന്നും എന്നാല്‍ കരിയര്‍ തകര്‍ച്ചയും മാനഹാനിയും ഭയന്നാണ് സംഭവം പുറത്തുപറയാതെ പണം കൊടുത്ത് സെറ്റില്‍ ചെയ്തതെന്ന് നടിമാര്‍ പറഞ്ഞതായും ശ്രീലേഖ വ്യക്തമാക്കി. വിശ്വാസ്യത പിടിച്ചുപറ്റി പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ഇതുപോലെ ചിത്രങ്ങള്‍ ചിത്രീകരിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്തതായി അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് ഇത് കേസ് ആക്കിയില്ല എന്ന് ചോദിച്ചപ്പോള്‍ അത് കരിയറിനെ ബാധിക്കുമോ എന്ന് കരുതിയും പൊലീസിന്റെ കൂടെ കേസുമായി പോകേണ്ട എന്നു കരുതിയും, ഇത് പുറത്തുവന്നാല്‍ ഏറ്റവും കൂടുതല്‍ മാനഹാനി തനിക്കാണെന്നുമുളളതു കൊണ്ടും കാശ് കൊടുത്ത് സെറ്റില്‍ ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് ശ്രീലേഖ പറഞ്ഞത്.