
തൃശൂർ: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബുദ്ധിമുട്ടുന്ന യുവാവിന്റെ ചികിത്സയ്ക്ക് സ്വന്തം സ്വർണം നൽകി മന്ത്രി ആർ ബിന്ദു. കൊമ്പുകുഴൽ കലാകാരൻ വന്നേരിപറമ്പിൽ വിവേകി(27)ന്റെ ചികിത്സാ സഹായസമിതിയുടെ യോഗത്തിൽ പങ്കെടുക്കാനായി തൃശൂർ മൂർക്കനാട് ഗ്രാമീണ വായനശാലയിൽ എത്തിയതായിരുന്നു മന്ത്രി.
യോഗത്തിൽവച്ചാണ് യുവാവിന്റെ സാഹചര്യങ്ങളെക്കുറിച്ച് മന്ത്രി അറിഞ്ഞത്. പിന്നെ ഒന്നും ആലോചിക്കാതെ, തന്റെ കൈയിൽ കിടന്ന സ്വർണവള ഊരി ചികിത്സാസഹായസമിതിയ്ക്ക് നൽകി. കൺവീനർ പി.കെ. മനുമോഹൻ, സമിതി ചെയർപേഴ്‌സണും വാർഡ് കൗൺസിലറുമായ നസീമ കുഞ്ഞുമോൻ, മൂർക്കനാട് ഗ്രാമീണ വായനശാലാ സെക്രട്ടറിയും ചികിത്സാസഹായസമിതി ട്രഷററുമായ സജി ഏറാട്ടുപറമ്പിൽ എന്നിവർ ചേർന്നാണ് വള ഏറ്റുവാങ്ങിയത്.
വിവേകിന് ആരോഗ്യം എത്രയും പെട്ടെന്ന് വീണ്ടെടുക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ച്, നന്ദി വാക്കിന് പോലും കാത്തുനിൽക്കാതെയാണ് മന്ത്രി തിരികെ പോയത്. വിവേകിന്റെ പിതാവ് പ്രഭാകരനും അമ്മ സരസ്വതിയും രോഗികളാണ്.