
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന മുൻ ജയിൽ ഡി ജി പി ആർ ശ്രീലേഖയുടെ ആരോപണങ്ങൾക്കെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ. ശ്രീലേഖ ദിലീപിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും, അതിനുവേണ്ടി തിരക്കഥയുണ്ടാക്കുകയാണെന്നും ബാലചന്ദ്രകുമാർ പ്രതികരിച്ചു. പറഞ്ഞ കാര്യങ്ങൾ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവെന്തെങ്കിലുമുണ്ടെങ്കിൽ പുറത്തുവിടട്ടെയെന്നും സംവിധായകൻ വെല്ലുവിളിച്ചു.
'ഇഷ്ടപ്പെടുന്ന നടനെ രക്ഷിക്കാൻ അവർ ഒരു തിരക്കഥയുണ്ടാക്കി. ഘട്ടം ഘട്ടമായി ഇങ്ങനെയൊക്കെ പറയാൻ തീരുമാനിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്നതിന് മുൻപേ അവർ പ്ലാൻ ചെയ്തതായിരിക്കാം. റിട്ടയർ ചെയ്യണതിന് മുൻപ് അവർക്ക് പറയാൻ പരിമിതികളുണ്ടല്ലോ.
സർവീസിൽ നിന്ന് വിരമിക്കാൻ കാത്തിരുന്നതുപോലെയാണ്. വിരമിച്ച ശേഷം ആദ്യം ഈ പ്രതിയുടെ വിഷമങ്ങളും ബെഡ്ഷീറ്റ് കൊടുത്തതുമൊക്കെ പറഞ്ഞ് തുടങ്ങി. ഇത് അവരുടെ തിരക്കഥയുടെ രണ്ടാം ഘട്ടം. തുടരന്വേഷണത്തിന് റിപ്പോർട്ട് സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. അതിനുമുൻപ് എരിതീയിൽ എണ്ണയൊഴിച്ച് കളയാമെന്ന് കരുതി അവർ നടത്തിയ അഭിപ്രായപ്രകടനമായിട്ടേ കരുതുന്നുള്ളൂ.
ഒരു ചോദ്യമേ ഈ മാഡത്തിനോട് ചോദിക്കാനുള്ളൂ, നിങ്ങൾ ഇത്ര സത്യസന്ധതയുള്ള ഉദ്യോഗസ്ഥയാണെങ്കിൽ, ഈ പറഞ്ഞ പ്രതിയോട് ഒളിപ്പിച്ച രണ്ട് ഫോണുകൾ പൊലീസിന് കൊടുക്കാൻ പറയൂ. അവർ സർവീസിലുള്ളപ്പോൾ എന്തുകൊണ്ടാ രേഖാമൂലം പരാതി നൽകാതിരുന്നത്. വളച്ചൊടിച്ച് പ്രതിയുടെ ഇമേജ് മാറ്റിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.'- ബാലചന്ദ്രകുമാർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.