
അട്ടപ്പാടി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്ഥാപനമായ എച്ച്. ആർ.ഡി.എസിന്റെ സെക്രട്ടറി അജി കൃഷ്നനെ പൊലീസ് അറസ്റ്റു ചെയ്തു. ഷോളയാർ പൊലീസാണ് രാത്രി എട്ടരയോടെ അജി കൃഷ്ണനെ അറസ്റ്റു ചെയ്തത്. ആദിവാസികളെ കൈയേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു.
മറ്റൊരു കേസില്‍ പരാതി കൊടുക്കാനായി ഡിവൈ.എസ്.പി ഓഫീസിലെത്തി തിരിച്ചുപോരുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് അജി കൃഷ്ണന്റെ മകന്‍ നികിത് കൃഷ്ണന്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് അജി കൃഷ്ണന്‍ വിദേശത്ത് നിന്നുമെത്തിയത്.
ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന എച്ച്.ആർ.ഡി.എസ് കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. സംഘടന ആദിവാസികളുടെ പട്ടയഭൂമി കൈയേറിയത് അന്വേഷിക്കാന്‍ എസ്‍. സി എസ്‍.ടി കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.