
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കിയെന്ന ആരോപണമുന്നയിച്ച മുൻ ഡി ജി പി ആർ ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടി.
വിഷയത്തിൽ ലഭിച്ച നിയമോപദേശം ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. ശ്രീലേഖയുടെ മൊഴിയെടുക്കാതെ അന്വേഷണം മുന്നോട്ട് പോയാൽ തുടർ വിസ്താരത്തിൽ പ്രതിഭാഗം ഇക്കാര്യം ഉന്നയിക്കുമെന്നും ഈ സാഹചര്യത്തിൽ ശ്രീലേഖയുടെ പ്രസ്താവനകൾ പരിശോധിച്ച് വ്യക്തത വരുത്തണമെന്നുമാണ് ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്.
ദിലീപിനെതിരെയുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് കഴിഞ്ഞദിവസം ആരോപിച്ചത്. ദിലീപിനെതിരെ തെളിവില്ല, പൊലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കി, നടനും പൾസർ സുനിയും ഒന്നിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ് സൃഷ്ടി, ജയിലിൽ സുനിക്ക് ഫോൺ കൈമാറിയത് പൊലീസുകാരനാണെന്നുമൊക്കെയായിരുന്നു മുൻ ഡി ജി പിയുടെ ആരോപണങ്ങൾ. കേസിന്റെ നിർണായക ഘട്ടത്തിലാണ് ആരോപണവുമായി ശ്രീലേഖ രംഗത്തെത്തിയത്. ഇതിനെതിരെ പ്രോസിക്യൂഷനും പൊലീസും കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നതായും റിപ്പോർട്ടുണ്ട്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ ദിലീപ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. കോടതി വിവരങ്ങൾ ബൈജു പൗലോസ് മാദ്ധ്യമങ്ങൾക്ക് കൈമാറിയെന്നാണ് പരാതി.