
കൊല്ലം: മാമ്പഴത്തറ റിസർവ് വനത്തിൽ അനധികൃതമായി വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ യൂട്യൂബർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്. കിളിമാനൂർ സ്വദേശിനി അമല അനുവാണ് വനത്തിനുള്ളിൽ അതിക്രമിച്ച് കയറിയത്.
സൈബർ സെല്ലിന്റെ സഹായത്തോടുകൂടി യുവതിയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും എത്താത്തതിനെത്തുടർന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ പുനലൂർ വനം കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകി.
റിസർവ് വനത്തിൽ ഹെലിക്യാം ഉപയോഗിച്ചു, കാട്ടാനയെ ഭയപ്പെടുത്തി എന്നീ കുറ്റങ്ങൾക്കാണ് അമലയ്‌ക്കെതിരെ കേസെടുത്തത്. എട്ട് മാസം മുമ്പാണ് അമല വീഡിയോ ചിത്രീകരിച്ചത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വനംവകുപ്പ് കേസെടുത്തത്.